തൃശൂർ: കേരളത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സർക്കാരിന് മോദി വിരോധമാണെന്ന് തൃശൂരിൽ പ്രധാനമന്ത്രി തുറന്നടിച്ചു. കേന്ദ്ര പദ്ധതികൾ നടപ്പാക്കാൻ അനുവദിക്കുന്നില്ല. തൃശൂർ പൂരത്തിൽ രാഷ്ട്രീയക്കളിയാണ് അരങ്ങേറുന്നത്. ഇത് ദൗർഭാഗ്യകരമാണ്. ശബരിമലയിലും സർക്കാരിൻ്റെ കഴിവുകേട് വ്യക്തമാണ്.
ഇൻഡ്യ മുന്നണി വിശ്വാസങ്ങളെ കെടുത്തുകയാണെന്നും മോദി ആരോപിച്ചു. കേരളം ഏറെക്കാലമായി എൽഡിഎഫും യുഡിഎഫും ഭരിക്കുന്നു. വഞ്ചനയുടെ നാടകം കളിക്കുകയാണ് അവരെന്നും പ്രധാനമന്ത്രി വിമർശിച്ചു. കേരളത്തിൻ്റെ വികസനത്തിന് ബിജെപി ജയിക്കണമെന്നുപറഞ്ഞ മോദി ഇൻഡ്യ മുന്നണിയെ കേരളത്തിൽ പരാജയപ്പെടുത്തണമെന്നും കൂട്ടിച്ചേർത്തു. സ്വർണക്കടത്ത് കേസ് പരാമർശിക്കാനും മോദി മറന്നില്ല. ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് സ്വർണക്കടത്ത് നടന്നതെന്ന് എല്ലാവർക്കും അറിയാമെന്നും നരേന്ദ്ര മോദി പറഞ്ഞു.
തേക്കിൻകാട് മൈതാനത്തിൽ മലയാളത്തിൽ സംസാരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. സ്ത്രീശക്തി തന്നെ സ്വാഗതം ചെയ്തതിൽ നന്ദിയെന്നും തൃശൂർ പൂര നഗരിയിൽ നിന്ന് സന്ദേശം കേരളമെങ്ങും പരക്കട്ടെയെന്നും മോദി പറഞ്ഞു. 'കേരളത്തിലെ അമ്മമാർക്കും സഹോദരിമാർക്കും നമസ്കാരം. അനുഗ്രഹിക്കാൻ ഇത്രയും വനിതകൾ എത്തിയതിൽ സന്തോഷം', പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത വനിതകളെയും അനുസ്മരിച്ച മോദി നഞ്ചിയമ്മയെ അഭിനന്ദിച്ചു. കേരളം നിരവധി ധീര വനിതകൾക്ക് ജന്മം നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള പുത്രിമാർ രാജ്യ പുരോഗതിയിൽ വഹിച്ച പങ്ക് വളരെ വലുതാണ്. പിടി ഉഷയും അഞ്ജു ബോബി ജോർജും അഭിമാനമാണ്. രാജ്യം മോദി ഗ്യാരൻ്റിയെ പറ്റി ചർച്ച ചെയ്യുകയാണെന്ന് പറഞ്ഞ മോദി വനിതാ സംവരണ നിയമം രാജ്യത്തെ വനിതകൾക്കുള്ള ഗ്യാരൻ്റിയാണെന്നും മുത്തലാഖ് മുസ്ലിം സഹോദരിമാർക്കുള്ള ഗ്യാരൻ്റിയാണെന്നും വ്യക്തമാക്കി. 10 കോടി ഉജ്വല കണക്ഷൻ മോദിയുടെ ഗ്യാരൻറിയാണ്. പതിനൊന്ന് കോടി പേർക്ക് ശുദ്ധജലം ഉറപ്പാക്കൽ മോദിയുടെ ഗ്യാരൻറിയാണ്. 60 ലക്ഷം വനിതകൾക്ക് അക്കൗണ്ട് എന്നതും മോദിയുടെ ഗ്യാരൻറിയാണ്. സ്ത്രീശക്തിയാണ് വികസിത രാഷ്ട്രത്തിന് ആധാരം. കോൺഗ്രസ്-ഇടത് സർക്കാരുകളും സ്ത്രീ ശക്തിയെ ദുർബലമായി കണ്ടുവെന്നും മോദി വിമർശിച്ചു. പ്രത്യേക വിമാനത്തില്‍ നെടുമ്പാശ്ശേരിയിലെത്തിയ പ്രധാനമന്ത്രി അവിടെനിന്ന് ഹെലികോപ്റ്ററിലാണ് തൃശൂരിലേക്ക് വന്നത്.