കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആവേശവിജയം. അവസാനം വരെ നീണ്ട ഉദ്വേഗത്തിനൊടുവിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നാല് റണ്‍സിനാണ് നൈറ്റ് റൈഡേഴ്‌സ് തകര്‍ത്തെറിഞ്ഞത്. 209 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന സണ്‍റൈസേഴ്‌സിന്റെ പോരാട്ടം നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സില്‍ അവസാനിച്ചു. അവസാന ഓവറില്‍ ആവേശമുയര്‍ത്തി ഹെന്റിച്ച് ക്ലാസന്‍ (63) തകര്‍ത്തടിച്ചെങ്കിലും സണ്‍റൈസേഴ്‌സിനെ വിജയത്തിലെത്തിക്കാനായില്ല.
ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് നേടിയത്. ആേ്രന്ദ റസലിന്റെ (64) നിര്‍ണായക ഇന്നിങ്‌സിനൊപ്പം ഫില്‍ സാള്‍ട്ടിന്റെ (54) മികച്ച സംഭാവനയുമാണ് നൈറ്റ് റൈഡേഴ്‌സിന് കരുത്തായത്. ഹൈദരാബാദിന് വേണ്ടി ടി നടരാജന്‍ മൂന്നും മായങ്ക് മാര്‍ക്കണ്ഡേ രണ്ടും വീതം വിക്കറ്റുകള്‍ വീഴ്ത്തി.
കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് മികച്ച തുടക്കമാണ് സണ്‍റൈസേഴ്‌സിന് ലഭിച്ചത്. അഭിഷേക് ശര്‍മ്മയും (32) മായങ്ക് അഗര്‍വാളും (32) ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 60 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ത്രിപാഠിയും (20) ഐഡന്‍ മാര്‍ക്രമും (18) അബ്ദുല്‍ സമദും (15) ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി. ഷഹബാസ് അഹ്‌മദും ഹെന്റിച്ച് ക്ലാസനും ചേര്‍ന്ന് 18-ാം ഓവറില്‍ 21 റണ്‍സും 19-ാം ഓവറില്‍ നാല് സിക്സ് ഉള്‍പ്പെടെ 26 റണ്‍സും കൂട്ടിച്ചേര്‍ത്തു. ഇതോടെ അവസാന ഓവറില്‍ ഹൈദരാബാദിന് ജയിക്കാന്‍ വേണ്ടത് 13 റണ്‍സ്.
ഹര്‍ഷിത് റാണ എറിഞ്ഞ അവസാന ഓവറില്‍ ആദ്യ പന്തുതന്നെ സിക്‌സടിച്ച ക്ലാസന്‍ വിജയം പിടിച്ചെടുക്കുമെന്ന് തോന്നിപ്പിച്ചു. രണ്ടാം പന്തില്‍ പക്ഷേ സിംഗിള്‍ മാത്രമാണ് എടുക്കാനായത്. മൂന്നാം പന്തില്‍ ഷഹബാസ് അഹ്‌മദിനെ ശ്രേയസ് അയ്യര്‍ പിടികൂടി. പകരമെത്തിയ മാര്‍ക്കോ ജാന്‍സന്‍ നാലാം പന്തില്‍ സിംഗിളെടുത്തു. ഇതോടെ വിജയിക്കാന്‍ രണ്ട് പന്തില്‍ അഞ്ച് റണ്‍സ് വേണമെന്നായി. പക്ഷേ അഞ്ചാം പന്തില്‍ ക്ലാസനെ സുയാഷ് ശര്‍മ്മ പിടികൂടിയതോടെ ക്യാപിറ്റല്‍സ് പരാജയം മണത്തു. പിന്നീട് കമ്മിന്‍സ് ക്രീസിലെത്തിയെങ്കിലും നായകനും ഒന്നും ചെയ്യാനാവാതിരുന്നതോടെ ഹൈദരാബാദ് അടിയറവ് പറഞ്ഞു.