ഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷന്റെ സസ്പെൻഷനിൽ പ്രതികരണവുമായി ബജ്റംഗ് പൂനിയ. ഉത്തേജക വിരുദ്ധ ടെസ്റ്റിന് സാമ്പിൾ നൽകാൻ താൻ വിസമ്മതിച്ചിട്ടില്ല. കാലഹരണപ്പെട്ട കിറ്റാണ് തന്റെ സാമ്പിൾ ശേഖരിക്കാൻ കൊണ്ടുവന്നത്. അതിൽ എന്ത് നടപടിയെടുത്തുവെന്ന് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി വിശദീകരിക്കണം. തനിക്ക് നൽകിയ നോട്ടീസിന് അഭിഭാഷകൻ മറുപടി നൽകുമെന്നും താരം വ്യക്തമാക്കി.
ഉത്തേജക വിരുദ്ധ പരിശോധനയെ എതിർത്തുവെന്ന് ആരോപിച്ചാണ് ടോക്കിയോ ഒളിംപിക്സ് മെഡൽ ജേതാവായ ഗുസ്തിതാരം ബജ്റംഗ് പൂനിയയ്ക്ക് സസ്പെൻഷൻ ലഭിച്ചത്. മാർച്ച് 10ന് സോണിപട്ടിൽ വെച്ച് നടന്ന ട്രയൽസിൽ ബജ്റംഗ് രോഹിത് കുമാറിനോട് പരാജയപ്പെട്ടു. പിന്നാലെ ഇതിന്റെ ദേഷ്യത്തിൽ താരം തിരിച്ചുപോകുകയായിരുന്നുവെന്നാണ് ആരോപണം ഉയർന്നത്.
ബജ്റംഗ് പൂനിയയുടെ നടപടിയിൽ വിശദീകരണം നൽകാൻ മെയ് ഏഴ് വരെ താരത്തിന് സമയം നൽകിയിട്ടുണ്ട്. സസ്പെൻഷൻ തുടരുന്ന സമയത്തോളം ഇനിയൊരു ഗുസ്തി മത്സരത്തിലോ ട്രെയൽസിലോ താരത്തിന് പങ്കെടുക്കാൻ കഴിയില്ല. ഇതോടെ ജൂലൈയിൽ ആരംഭിക്കുന്ന പാരിസ് ഒളിംപിക്സിൽ ഉൾപ്പടെ ബജ്റംഗ് പൂനിയയുടെ പങ്കാളിത്തം സംശയത്തിലായിരിക്കുകയാണ്.