ലാസ് വേഗസ്: ടെന്നീസ് കോർട്ടിൽ യുവത്വവും പരിചയസമ്പത്തും നേർക്കുനേർ വരുന്നു. 22 തവണ ഗ്രാൻഡ്സ്ലാം ചാമ്പ്യനായ റാഫേൽ നദാലും ലോക രണ്ടാം നമ്പർ താരം കാർലോസ് അൽകാരാസും നേർക്കുനേർ വരുന്നു. ലാസ് വേഗസിൽ നടക്കുന്ന പ്രദർശന മത്സരം മാർച്ച് മൂന്നിനാണ്. നെറ്റ്ഫ്ലിക്സിനാണ് മത്സരത്തിന്റെ സംപ്രേക്ഷണാവകാശം.
വിംബിൾഡൺ ഫൈനലിൽ നൊവാക് ജോക്കോവിച്ചിനെ തോൽപ്പിച്ച് അൽകാരാസ് സെന്റർ കോർട്ടിന്റെ രാജാവായിരുന്നു. എന്നാൽ പരിക്കിനെ തുടർന്ന് റാഫേൽ നദാൽ ഒരു വർഷത്തോളമായി ടെന്നിസ് കോർട്ടിലില്ല. ഓസ്ട്രേലിയൻ ഓപ്പണിന് മുമ്പായി റാഫേൽ നദാലിന്റെ തിരിച്ചുവരവിന് കൂടിയാവും മത്സരം വഴിയൊരുക്കുന്നത്. ഇതിന് മുമ്പ് മൂന്ന് തവണ ഇരുവരും ഏറ്റുമുട്ടിയിട്ടുണ്ട്. രണ്ടിൽ ജയം നദാലിനും ഒന്നിൽ അൽകാരാസും വിജയിച്ചു.
സ്പാനിഷ് താരങ്ങളാണ് ഇരുവരും. തന്റെ രാജ്യത്തെ യുവപ്രതിഭയെ നേരിടുന്നതിൽ സന്തോഷമുണ്ടെന്ന് റാഫേൽ നദാൽ പ്രതികരിച്ചു. തീർച്ചയായും അതൊരു അവസ്മരണീയ രാത്രിയാകുമെന്നും നദാൽ വ്യക്തമാക്കി. ഇതിഹാസ താരത്തെ നേരിടാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നാണ് അൽകാരാസിന്റെ പ്രതികരണം.