റിയാദ്: ഫുട്ബോൾ ലോകത്ത് വീണ്ടും ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും നേർക്കുനേർ വരുന്നു. ഇന്റർ മയാമിയുടെ പ്രീ സീസൺ ടൂറിന്റെ ഭാഗമായാണ് സൂപ്പർ താരങ്ങൾ വീണ്ടും നേർക്കുനേർ വരുന്നത്. ഫെബ്രുവരി ഒന്നിന് റിയാദിൽ വെച്ച് അൽ നസറുമായി ഇന്റർ മയാമി ഏറ്റുമുട്ടും. ഇതിന് മുമ്പ് ജനുവരി 29ന് അൽ ഹിലാലുമായും ഇന്റർ മയാമിക്ക് മത്സരമുണ്ട്.
2008 ഏപ്രിൽ 23നാണ് മെസ്സിയും റൊണാൾഡോയും ആദ്യം നേർക്കുനേർ വരുന്നത്. ആദ്യ പാദം ഗോൾ രഹിത സമനില ആയപ്പോൾ രണ്ടാം പാദത്തിൽ ബാഴ്സലോണയെ ഒരു ഗോളിന് മറികടന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് കുതിച്ചു. പോള്‍ സ്കോള്‍സ് റെഡ് ഡെവിൾസിന്റെ വിജയഗോൾ നേടി.
2020 ഡിസംബർ ഒമ്പതിന് ഇരുവരും അവസാനമായി ഏറ്റുമുട്ടിയപ്പോഴും വിജയം റൊണാൾഡോയ്ക്കൊപ്പമായിരുന്നു. അന്ന് യുവെന്റസ് ജഴ്സിയിൽ റൊണാൾഡോ ഇരട്ട ഗോൾ നേടി. മെസ്സിയുടെ ബാഴ്സലോണ 3-0ത്തിന് പരാജയപ്പെട്ടു. പക്ഷേ നേർക്കുനേർ പോരാട്ടത്തിൽ മെസ്സിക്കാണ് കൂടുതൽ വിജയം. 16 തവണ മെസ്സി വിജയിച്ചപ്പോൾ 11ൽ മാത്രമാണ് റൊണാൾഡോയുടെ വിജയം. ഗോളെണ്ണത്തിലും മെസ്സിയാണ് മുന്നിൽ. 22 ഗോളുകൾ മെസ്സി നേടിയപ്പോൾ 21 എണ്ണവുമായി റൊണാൾഡോ തൊട്ടുപിന്നിലുണ്ട്.