ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ്-സൺറൈസേഴ്സ് ഹൈദരാബാദ് പോരാട്ടം. ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് എട്ട് വിക്കറ്റിന് 173 റൺസ് നേടി. പിന്നാലെ മുംബൈ താരം പീയൂഷ് ചൗള ഒരു പ്രസ്താവന നടത്തി. ഗ്രൗണ്ടിൽ നിന്ന് തനിക്ക് യാതൊരു പിന്തുണയും ലഭിച്ചില്ല. ഈ മത്സരത്തിൽ ഇനി സ്പിന്നർക്ക് പിന്തുണ ലഭിക്കുകയുമില്ല. മുംബൈ ബാറ്റ് ചെയ്തപ്പോൾ ഇക്കാര്യം പാറ്റ് കമ്മിൻസിനും മനസിലായി. ഒരൊറ്റ ഓവർ മാത്രമാണ് കമ്മിൻസ് ഒരു സ്പിന്നറെ നിയോഗിച്ചത്. പക്ഷേ ഗ്രൗണ്ടിന്റെ പിന്തുണയൊന്നും വേണ്ടാത്ത ഒരാളുണ്ട്. അത് പീയൂഷ് ചൗള തന്നെയാണ്.
മത്സരത്തിൽ സൺറൈസേഴ്സിന്റെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ താരം. ആദ്യം നന്നായി കളിച്ച ട്രാവിസ് ഹെഡിനെ വീഴ്ത്തി. അപകടകാരിയായ ഹെൻറിച്ച് ക്ലാസനായിരുന്നു അടുത്ത ഇര. പിന്നെ പ്രതീക്ഷ ഉണർത്തിയ അബ്ദുൾ സമദിനെയും മടക്കി അയച്ചു. പേസർമാരെ തുണച്ച പിച്ചിൽ ഇങ്ങനെ. അപ്പോൾ വിക്കറ്റ് സ്പിന്നിന് അനുകൂലമെങ്കിൽ എന്താകുമായിരുന്നു?
ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് ഏറെക്കുറെ ഒഴിവാക്കപ്പെട്ട താരം. പ്രായം 35. പക്ഷേ അയാളുടെ സാന്നിധ്യം സഹതാരങ്ങൾക്ക് കരുത്ത് പകരുന്നു. നന്നായി കളിക്കുന്ന ഒരാളെ പുറത്താക്കിയാൽ മറ്റ് ബൗളർമാർക്ക് സമ്മർദ്ദം കുറയും. ലെഗ് സ്പിന്നറാണ് അയാൾ. റൺസ് കൂടുതൽ വഴങ്ങാൻ സാധ്യതയുള്ള ബൗളിംഗ് വിഭാഗം. അതുതന്നെയാണ് ചൗളയെ വ്യത്യസ്തനാക്കുന്നത്. പീയൂഷ് ചൗളയുടെ ലെഗ് സ്പിൻ പലരും നിസാരമായി കാണും. എന്നാൽ ഏറ്റവും മികച്ച ബാറ്ററെ ലക്ഷ്യമിട്ടാവും ചൗള പന്തെറിയുക. അയാളെ നേരിടുക അത്ര എളുപ്പമല്ലെന്ന് ഓരോ തവണയും ബാറ്റർമാരും മനസിലാക്കും.
ഇന്ത്യയുടെ 2007ലെയും 2011ലെയും ലോകകപ്പ് നേട്ടത്തിൽ ചൗളയും പങ്കാളിയാണ്. പക്ഷേ അന്താരാഷ്ട്ര ക്രിക്കറ്റിൽ അത്രമേൽ വിജയമല്ല ചൗളയുടെ കരിയർ. പലപ്പോഴും അയാളുടെ ലെഗ് സ്പിന്നിന് റൺഒഴുക്ക് തടയാൻ കഴിഞ്ഞില്ല. അനിൽ കുംബ്ലെയെന്ന ലെഗ് സ്പിൻ ഇതിഹാസത്തിന്റെ പിൻഗാമിയാകുക ആർക്കും എളുപ്പമല്ല. പലരും വന്നുവെങ്കിലും പാതിവഴിയിൽ നിന്നുപോയി. അതുതന്നെയാണ് ചൗളയ്ക്കും സംഭവിച്ചത്. പക്ഷേ പ്രായം തളർത്താത്ത ആ പോരാട്ട വീര്യം ഇനിയും തുടരട്ടെ.