ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ്-ലഖ്നൗ സൂപ്പർ ജയന്റ്സ് പോരാട്ടം. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ ബാറ്റില്‍ പന്തുകൊള്ളുന്ന ശബ്ദം മുഴങ്ങിക്കൊണ്ടിരുന്നു. പക്ഷേ ചെപ്പോക്കില്‍ നിറഞ്ഞുകവിഞ്ഞിരുന്ന ചെന്നൈ ആരാധകര്‍ നിശബ്ദരായിരുന്നു. ചെന്നൈ ബൗളിംഗ് നിര ഗ്രൗണ്ടിന്റെ നാല് പാടും പാഞ്ഞു. ആര്‍ക്കും തകർക്കാൻ കഴിയാത്ത ചെപ്പോക്കിലെ മഞ്ഞക്കൊട്ടാരം മാർകസ് സ്റ്റോയ്നിസ് ഇടിച്ചുനിരത്തി.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും ആവേശം നിറഞ്ഞ ആരാധകരാണ് ചെന്നൈയുടേത്. ദിവസങ്ങള്‍ക്ക് മുമ്പ് എം എസ് ധോണി ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ ആന്ദ്ര റസ്സലിന് ചെവിപൊത്തിപ്പിടിക്കേണ്ടി വന്നിരുന്നു. ലഖ്‌നൗവിനെതിരായ മത്സരത്തിലും സമാന സാഹചര്യമാണുണ്ടായിരുന്നത്. എം എസ് ധോണി ബാറ്റിംഗിനെത്തിയപ്പോള്‍ ആരാധകര്‍ ആവേശഭരിതരായി. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കഥ മാറി.
ലഖ്‌നൗ ബാറ്റിംഗിന്റെ ആദ്യ ഓവറില്‍ തന്നെ ക്വിന്റണ്‍ ഡി കോക്ക് പുറത്തായി. അപ്പോള്‍ എത്തിയതാണ് മാർകസ് സ്റ്റോയ്നിസ് എന്ന ഓസ്‌ട്രേലിയക്കാരന്‍ ഓള്‍ റൗണ്ടര്‍. ചെപ്പോക്കിലെ പുലിമടയില്‍ അയാള്‍ ഒറ്റയ്ക്ക് പോരാടി. 211 റണ്‍സായിരുന്നു ലഖ്‌നൗവിന് ചെന്നൈ ഉയര്‍ത്തിയ ലക്ഷ്യം. അതില്‍ 124 റണ്‍സും അടിച്ചെടുത്തത് സ്റ്റോയ്നിസ് ഒറ്റയ്ക്കാണ്. അതില്‍ 124 റണ്‍സും സ്റ്റോയ്നിസ് ഒറ്റയ്ക്ക് അടിച്ചെടുത്തു. 13 ഫോറുകൾ ആറ് സിക്സുകൾ. ലഖ്നൗ വിജയത്തിലെത്തും വരെ അയാൾ ക്രീസിലുണ്ടായിരുന്നു.
ചെന്നൈ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ലെമിങ്ങിന് ഒട്ടും അത്ഭുതമുണ്ടായിരുന്നില്ല. സ്റ്റോയ്നിസ് മികച്ച താരമെന്ന് ഫ്‌ലെമിങ്ങിന് അറിയാവുന്നതാണ്. സീസണില്‍ ആദ്യമായി ചെപ്പോക്കില്‍ ചെന്നൈ തോല്‍വി വഴങ്ങി. ലഖ്‌നൗവിലും ചെന്നൈയിലും സൂപ്പര്‍ കിംഗ്‌സിനെ തോല്‍പ്പിക്കുന്ന സീസണിലെ ആദ്യ ടീമായി സൂപ്പര്‍ ജയന്റസ്.