മനുഷ്യർ തമ്മിൽ ഉണ്ടാകുന്ന വാശിയും ഏറ്റുമുട്ടലും ഒരു കാലഘട്ടത്തിനപ്പുറം നിലനിൽക്കില്ല എന്നാണ് പറയാറുള്ളത്. അത് നേരിൽ കാണുന്നതിന് ക്രിക്കറ്റ് ലോകം വേദിയായി. ഐപിഎല്ലിൽ രണ്ട് തവണ അത് സംഭവിച്ചു. വിരാട് കോഹ്‌ലിക്കൊപ്പവും മഹേന്ദ്ര സിംഗ് ധോണിക്കൊപ്പവുമുള്ള ഗൗതം ഗംഭീറിന്റെ ദൃശ്യങ്ങൾ ക്രിക്കറ്റ് ലോകത്ത് തരംഗമായിരിക്കുകയാണ്. ഒരു പതിറ്റാണ്ടിലധികം നീണ്ടുനിന്ന മനസുകൾ തമ്മിലുള്ള ഏറ്റുമുട്ടലിനാണ് ഇവിടെ സമാപനമാകുന്നത്.
2012കളുടെ തുടക്കത്തോടെയാണ് ഗംഭീർ-ധോണി പടലപിണക്കങ്ങൾ ഇന്ത്യൻ ക്രിക്കറ്റ് ഡ്രെസ്സിംഗ് റൂമിന് പുറത്തേയ്ക്കുവന്നത്. സച്ചിൻ തെണ്ടുൽക്കർ, ഗൗതം ഗംഭീർ, വിരേന്ദർ സേവാഗ് എന്നിവരെ ഒരുമിച്ച് ടീമിൽ കളിപ്പിക്കാൻ കഴിയില്ലെന്ന് മഹേന്ദ്ര സിംഗ് ധോണി നിലപാടെടുത്തു. 2015 ലോകകപ്പ് മുന്നിൽ കണ്ട് ടീമിനെ കെട്ടിപ്പടുക്കണമെന്നായിരുന്നു ധോണിയുടെ തീരുമാനം. എന്നാൽ റൺസ് അടിക്കാൻ കഴിയുന്ന കാലത്തോളം ടീമിൽ തുടരണമെന്നായിരുന്നു ഗംഭീറിന്റെ ആഗ്രഹം.
ക്രിക്കറ്റ് കളിക്കാൻ ആർക്കും സാധിക്കുമെന്നും എന്നാൽ ശാരീകക്ഷമത കുറവുള്ളവർ ഫീൽഡിംഗിൽ ദുർബലരാണെന്നും ധോണി ആവർത്തിച്ചു പറഞ്ഞു. 2007ലെ ട്വന്റി 20 ലോകകപ്പ് നേട്ടത്തിന് ശേഷം സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ് തുടങ്ങിയവർ ടീമിൽ വേണ്ടെന്ന് ധോണി തീരുമാനമെടുത്തിരുന്നു. വിമർശനങ്ങളെ വകവെയ്ക്കാതെയുള്ള ധോണിയുടെ ധീരമായ നിലാപാട് 2011ൽ ഇന്ത്യയ്ക്ക് ഏകദിന ലോകകപ്പ് നേടിത്തന്നു.
2012ൽ സമാന തീരുമാനം ഗംഭീറിനെയും സേവാഗിനെയും ടീമിന് പുറത്താക്കി. 2013ന്റെ അവസാനത്തോടെ സച്ചിൻ തെണ്ടുൽക്കർ ഇന്ത്യൻ ടീമിൽ നിന്ന് വിരമിച്ചു. പക്ഷേ അന്ന് തുടങ്ങിയ ചില പിണക്കങ്ങൾ തുടർന്നുകൊണ്ടിരുന്നു. ധോണിക്കെതിരെ വിവാദ പരാമർശങ്ങളുമായി ഗംഭീർ പലതവണ രംഗത്തെത്തി. 2011 ഏകദിന ലോകകപ്പ് നേട്ടത്തിന്റെ ക്രെഡിറ്റായിരുന്നു പ്രധാന വിവാദ വിഷയം. അത് ധോണിക്ക് മാത്രം അവകാശപ്പെട്ടതല്ലെന്ന് ഗംഭീർ പല തവണ ആവർത്തിച്ചു.
2013ലെ ഐപിഎല്ലിലായിരുന്നു ഗംഭീർ-കോഹ്‌ലി വിവാദങ്ങൾക്ക് തുടക്കമായത്. ഗ്രൗണ്ടിൽ ഇരുതാരങ്ങളും തമ്മിൽ ഗുരുതര വാക്കേറ്റമുണ്ടായി. ധോണിക്ക് പിന്നാലെ വിരാട് കോഹ്‌ലി ഇന്ത്യൻ ടീമിന്റെ നായകനായി. ടീമിലേക്ക് എത്താന്‍ ശ്രമിച്ച ഗംഭീറിന് കോഹ്ലിയുടെ നായകത്വം തടസം സൃഷ്ടിച്ചതായി വാര്‍ത്തകള്‍ വന്നു. ഇതോടെ ഇന്ത്യൻ ദേശീയ ടീമിന്റെ വാതിലുകൾ ഗംഭീറിന് മുന്നിൽ കൊട്ടിയടക്കപ്പെട്ടു. 2023ലെ ഐപിഎല്ലിനിടയും ഇരുതാരങ്ങളും തമ്മിൽ ഗ്രൗണ്ടിൽ മോശം പെരുമാറ്റം വീണ്ടും ആവർത്തിച്ചു. 10 വർഷമായി ഇരുവരും തമ്മിലുള്ള അസ്വസ്ഥതകൾ തുടരുന്നുവെന്ന് ക്രിക്കറ്റ് ലോകം ഞെട്ടലോടെ തിരിച്ചറിഞ്ഞു.
ഒരു ക്രിക്കറ്റ് താരത്തിനും അപ്പുറത്തേയ്ക്ക് ഗൗതം ഗംഭീറെന്ന വ്യക്തി വളർന്നിരുന്നു. 2018ൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഗംഭീർ ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചു. ബിജെപി ടിക്കറ്റിൽ പാർലമെന്റ് അംഗമായി. അഞ്ച് വർഷത്തിനൊടുവിൽ താൻ രാഷ്ട്രീയ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതായി ഗംഭീർ ബിജെപി നേതൃത്വത്തെ അറിയിച്ചു. ഇപ്പോൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെന്ററാണ് ഗംഭീർ. റോയൽ ചലഞ്ചേഴ്സിനെതിരായ മത്സരത്തിൽ വിരാട് കോഹ്‌ലിയെ ചേർത്തുപിടിക്കുന്ന ഗംഭീറിന്റെ ദൃശ്യങ്ങൾ ക്രിക്കറ്റ് ലോകത്തിന് അത്ഭുതമായി.
12 വർഷത്തിന്റെ പ്രതിഷേധങ്ങൾക്ക് വിരാമമിട്ട് ധോണിയുമായി സൗഹൃദം പുതുക്കാൻ ഗംഭീർ മുൻകൈയ്യെടുത്തു. കൊൽക്കത്ത ടീമിലെ താരങ്ങൾക്ക് ഗംഭീർ നൽകുന്ന ഉപദേശവും ഇതാണ്. ധോണി അയാൾ ലോകത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റനാണ്. ഏറ്റവും മികച്ച ഫിനിഷറും. അയാൾക്കൊപ്പമെത്താൻ നാം മത്സരിക്കേണ്ടതില്ലെന്നായിരുന്ന ഗംഭീറിൻ്റെ പ്രതികരണം.