ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ഇന്നലെയാണ് പ്രഖ്യാപിച്ചത്. രോഹിത് ശർമ്മയുടെയും വിരാട് കോഹ്‌ലിയുടെയും ടീമിലെ സാന്നിധ്യം ഏറെ ചർച്ചയായി. എന്നാൽ ഇന്ത്യൻ ക്രിക്കറ്റ് ഇപ്പോഴും ചർച്ച ചെയ്യാത്തത് ചേതേശ്വർ പൂജാരയുടെയും അജിങ്ക്യ രഹാനെയുടെയും പുറത്താകലാണ്. ഇരുവരുടെയും കരിയർ ഏറെക്കുറെ അവസാനിച്ചെന്ന സൂചനയാണ് പുതിയ ടീം പ്രഖ്യാപനത്തിൽ നിന്ന് ലഭിക്കുന്നത്.
ഇന്ത്യയ്ക്കായി ഏറെക്കാലം ടെസ്റ്റ് കളിച്ച താരങ്ങളാണ് രഹാനെയും പൂജാരയും. 85 മത്സരങ്ങളിൽ നിന്ന് രഹാനെ 5,077 റൺസെടുത്തു. കഴിഞ്ഞ ജൂലൈയിൽ വെസ്റ്റ് ഇൻഡീസിനെതിരെ രഹാനെ അവസാനമായി ഇന്ത്യൻ ടീമിൽ കളിച്ചു. 103 ടെസ്റ്റിൽ നിന്ന് 7,195 റൺസാണ് പൂജാരയുടെ സമ്പാദ്യം. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ അവസാനമായി പൂജാര ഇന്ത്യൻ ടീമിൽ കളിച്ചു. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നിർണായകമായ 89 റൺസെടുക്കാൻ അജിങ്ക്യ രഹാനെയ്ക്ക് കഴിഞ്ഞിരുന്നു.
2020-21 ബോർഡർ-ഗാവസ്കർ ട്രോഫിയിൽ വിരാട് കോഹ്‌ലിയുടെ അഭാവത്തിൽ രഹാനെ ഇന്ത്യൻ ടീമിന്റെ നായകനായി. മുൻനിര താരങ്ങളില്ലാത്ത ഇന്ത്യയുടെ രണ്ടാം നിരയെ വെച്ച് രഹാനെ പരമ്പര വിജയം സ്വന്തമാക്കിയിരുന്നു. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ശേഷമായിരുന്നു ഇന്ത്യയുടെ ഗംഭീര തിരിച്ചുവരവ്. പിന്നാലെ ബാറ്റിംഗിലെ മോശം റെക്കോർഡ് രഹാനെയ്ക്ക് ഇന്ത്യൻ ടീമിന് പുറത്തേയ്ക്ക് വഴിതെളിച്ചു. എങ്കിലും ശ്രേയസ് അയ്യരിന് പകരക്കാരനായി ടെസ്റ്റ് ടീമിൽ മടങ്ങിയെത്തി.
രഹാനെ, പൂജാര എന്നിവർക്ക് പകരം കെ എൽ രാഹുലിനെയും ശ്രേയസ് അയ്യരെയുമാണ് ഇപ്പോൾ പരിഗണിക്കുന്നതെന്നാണ് ബിസിസിഐ വൃത്തങ്ങൾ നൽകുന്ന സൂചന. ശുഭ്മാൻ ഗില്ലിനും യശസി ജയ്സ്വാളിനും ആവശ്യമെങ്കിൽ മധ്യനിരയിൽ ബാറ്റ് ചെയ്യാനും കഴിയുമെന്നും ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി.
ഇരുവരും 35 വയസ് പിന്നിട്ട സാഹചര്യത്തിൽ യുവതാരങ്ങൾക്കാവും സെലക്ഷൻ കമ്മറ്റി മുൻഗണന നൽകുക. സമ്മർദ്ദ ഘട്ടത്തിൽ അതിവേഗം റൺസ് നേടുന്ന താരങ്ങളാണ് ഇന്ത്യൻ ടീമിൽ ഇപ്പോഴുള്ളത്. അങ്ങനെയെങ്കിൽ പരമ്പരാഗത ടെസ്റ്റ് ശൈലിയിൽ കളിക്കുന്ന രഹാന-പൂജാര സഖ്യത്തിന്റെ ഇന്ത്യൻ ടീമിലെ കരിയർ ഏതാണ്ട് അവസാനിച്ചെന്ന് കരുതാം.