ചെന്നൈ: ഏകദിന ലോകകപ്പിന്റെ കലാശപ്പോരിൽ ഹൃദയഭേദകമായ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ഫൈനൽ തോൽവിയിൽ നിന്ന് ഇപ്പോഴും പലതാരങ്ങൾക്കും തിരിച്ചുവരാൻ കഴിഞ്ഞിട്ടില്ല. ഇന്ത്യൻ ടീം നായകൻ രോഹിത് ശർമ്മയാണ് അതിലൊരാൾ. എം എസ് ധോണിക്ക് ശേഷം ഇന്ത്യയ്ക്ക് ലോകകിരീടം നേടി നൽകുകയെന്ന സ്വപ്നമാണ് രോഹിതിന് നഷ്ടമായത്. ഐസിസി കിരീടങ്ങൾ നേടാൻ ധോണിയെപ്പോലുള്ള നായകൻ വേണമെന്നാണ് ആരാധകരുടെ ആവശ്യം. എന്നാൽ രോഹിതിന് പിന്തുണ നൽകി ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ രംഗത്തെത്തി.
എല്ലാവരും ധോണിയെ മാത്രം മികച്ച ക്യാപ്റ്റൻ എന്ന് വിശേഷിപ്പിക്കുന്നതായി താൻ കേൾക്കുന്നു. രോഹിത് ഒരു മികച്ച വ്യക്തിയാണ്. ടീമിലെ ഓരോ താരങ്ങളുടെയും ഇഷ്ടാനിഷ്ടങ്ങൾ അറിയുന്ന താരമാണ് രോഹിത്. ഇത് കളിക്കാർക്കിടയിലെ സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്തി. ഓരോ കളിക്കാരന്റെയും പരിശ്രമത്തെ രോഹിത് വിലമതിക്കാറുണ്ടെന്നും അശ്വിൻ വ്യക്തമാക്കി.
ലോകകപ്പ് ടീമിൽ ഉണ്ടായിരുന്നുവെങ്കിലും ഒരു മത്സരം മാത്രമാണ് അശ്വിൻ കളിച്ചത്. ധോണിയുടെയും രോഹിതിന്റെയും ടീമിൽ കളിച്ച താരമാണ് അശ്വിൻ. വിന്നിംഗ് കോമ്പിനേഷൻ നിലനിർത്തി പോകാനാണ് ലോകകപ്പിൽ രോഹിത് തീരുമാനിച്ചത്. എന്നാൽ താനായിരുന്നു നായകനെങ്കിൽ വിന്നിംഗ് കോമ്പിനേഷനിൽ മാറ്റം വരുത്തുമായിരുന്നുവെന്നും അശ്വിൻ വ്യക്തമാക്കി.