ജിത്തു മാധവൻ ഫഹദ് ഫാസിൽ ചിത്രം ആവേശത്തിനെതിരെ എക്സില്‍ വിമര്‍ശനം. ചിത്രം ദേശീയ ഭാഷയെ അപമാനിച്ചതായാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന പ്രതികരണം. ചിത്രത്തിന്റെ ഫസ്റ്റ് ഹാഫ് കഴിയുന്നതിനു തൊട്ടു മുന്നേ നടക്കുന്ന ഫൈറ്റ് സീനിനു ശേഷം ഫഹദ് അവതരിപ്പിച്ച കഥാപാത്രം രംഗൻ കോളജിലെ കുട്ടികൾക്കും കൂടി നിന്ന ആളുകൾക്കും വാണിങ് കൊടുക്കുന്ന ഭാഗത്തെ ഡയലോഗിനെ ചൊല്ലിയാണ് വിവാദം.
മലയാളത്തിലും കന്നഡയിലും രംഗന്‍ വാണിങ് കൊടുത്തതിന് ശേഷം ഹിന്ദിയില്‍ അതേ ഡലയോഗ് പറയാന്‍ പോകുന്നു. എന്നാല്‍ ആ സമയം അമ്പാന്‍ ഹിന്ദി വേണ്ടണ്ണാ എന്ന് പറഞ്ഞ് രംഗനെ പിന്തിരിപ്പിക്കുന്നു. ഇതാണ് ഒരുവിഭാഗത്തെ ചൊടിപ്പിച്ചത്. ദക്ഷിണേന്ത്യന്‍ സിനിമകള്‍ക്ക് ഹിന്ദിയോടുള്ള കാഴ്ച്ചപ്പാട് ഇതാണെന്നും രാഷ്ട്രഭാഷയ്ക്ക് ബഹുമാനം നൽകുന്നില്ല അല്പം ബഹുമാനം നൽകൂ എന്നെല്ലാമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനങ്ങൾ.
എന്നാല്‍ ഇന്ത്യയുടെ ഔദ്യോഗിക ഭാഷകളില്‍ ഒന്ന് മാത്രമാണ് ഹിന്ദി എന്നും കൂടുതല്‍ ബഹുമാനം കൊടുക്കേണ്ടതില്ല എന്ന കമന്റുകളും എക്സില്‍ ഉയരുന്നുണ്ട്. ഇതൊരു കോമഡി സീൻ മാത്രമാണെന്നും അതിനെ ആ സെൻസിൽ കണ്ടാൽ മതി എന്നുമാണ് മറ്റൊരു കമന്റ്.