മലയാള സിനിമയ്ക്ക് ഏറെ അഭിമാനിക്കാൻ കഴിയുന്ന വിജയമാണ് ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ ആടുജീവിതം നേടുന്നത്. യുഎഇയിലും യുകെയിലുമെല്ലാം മികച്ച കളക്ഷൻ നേടുന്ന സിനിമയ്ക്ക് ആ പ്രകടനം തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ ആവർത്തിക്കാൻ കഴിയുന്നില്ല. രാജ്യത്ത് ഉടനീളമായി 46 കോടിയിലധികമാണ് സിനിമയുടെ കളക്ഷൻ എങ്കിൽ അത് തെലുങ്ക് സംസ്ഥാനങ്ങളിലേക്ക് വരുമ്പോൾ നാല് കോടിയിൽ താഴെയാണ്.
ഇതോടെ സോഷ്യൽ മീഡിയയിൽ തെലുങ്ക് പ്രേക്ഷകർക്കെതിരെ പ്രതിഷേധം ഉയരുകയാണ്. തെലുങ്ക് പ്രേക്ഷകർ നല്ല സിനിമകളെ പിന്തുണയ്ക്കുന്നില്ലെന്നും അവർക്ക് മാസ് മസാല സിനിമകൾ മതിയെന്നുമുള്ള ചില അഭിപ്രായങ്ങളാണ് വരുന്നത്. രസകരമായ വസ്തുത എന്തെന്നാൽ ഈ അഭിപ്രായം പറയുന്നത് മലയാളികൾ അല്ല, മറിച്ച് തമിഴ് പ്രേക്ഷകരാണ്. ആടുജീവിതത്തെക്കുറിച്ച് മോശം റിവ്യൂ നൽകിയ റിവ്യൂവർമാർക്കെതിരെയും തമിഴ് പ്രേക്ഷകർ രൂക്ഷ ഭാഷയിൽ വിമർശിക്കുന്നുണ്ട്.
അതേസമയം ആടുജീവിതം നിലവിൽ ആഗോളതലത്തിൽ 93 കോടിയിലധികം രൂപ നേടി കഴിഞ്ഞു. എട്ട് ദിവസത്തിനുള്ളിലാണ് സിനിമയുടെ ഈ നേട്ടം. അടുത്ത ദിവസന്തങ്ങളിൽ തന്നെ സിനിമ 100 കോടി എന്ന നേട്ടം കൈവരിക്കുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.
ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമയിൽ സൗദി അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. 160ന് മുകളില്‍ ദിവസങ്ങളാണ് ആടുജീവിതത്തിന്‍റെ ചിത്രീകരണത്തിന് വേണ്ടി വന്നത്. എആർ റഹ്മാൻ സംഗീതം ഒരുക്കിയ സിനിമയുടെ ശബ്ദമിശ്രണം റസൂൽ പൂക്കുട്ടിയാണ് നിർവഹിച്ചിരിക്കുന്നത്.
വിഷ്വൽ റൊമാൻസിന്റെ ബാനറില്‍ എത്തുന്ന ചിത്രത്തില്‍ ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുനിൽ കെ എസ് ആണ് ഛായാഗ്രഹണം, എഡിറ്റിങ് ശ്രീകർ പ്രസാദ്.