വിജയ് ആന്റണി നായകനായ റോമിയോ എന്ന സിനിമയുടെ പ്രസ് മീറ്റിൽ നടത്തിയ പരാമർശം വിവാദമായതോടെ വിശദീകരണവുമായി നടൻ. വിജയ് ആൻ്റണിയോട് സിനിമ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ എന്ന് ചോദിച്ച മാധ്യമ പ്രവർത്തകനോട് മദ്യപാനം ആയിരക്കണക്കിന് വർഷങ്ങളായി ഉണ്ടെന്നും യേശു പോലും വീഞ്ഞു കുടിച്ചിട്ടുണ്ടെന്നുമായിരുന്നു നടന്റെ പരാമർശം.
എന്നാൽ താരത്തിന്റെ പരാമർശം വിവാദമായതോടെയാണ് സോഷ്യൽ മീഡിയ കുറിപ്പിലൂടെ താരം പ്രതികരിച്ചത്. താൻ അത് മോശമായ തരത്തിൽ ഉദ്ദേശിച്ചല്ല പറഞ്ഞതെന്നും യേശുവിനെ ഒരിക്കലും താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചിട്ടില്ലെന്നും ആൻ്റണി പോസ്റ്റിൽ കുറിച്ചു.
അടുത്തിടെ ഒരു മാധ്യമസമ്മേളനത്തിൽ, വൈൻ അടുത്തിടെ കണ്ടെത്തിയ ഒന്നല്ലെന്നും അത് കഴിഞ്ഞ 2000 വർഷമായി ഉപയോഗത്തിലുണ്ടെന്നും പറഞ്ഞു. ഇതേ വൈന്‍ പള്ളികളിലും യേശു ക്രിസ്തുവും ഉപയോഗിച്ചിട്ടുണ്ടെന്ന് പറഞ്ഞു. എൻ്റെ പ്രസ്താവന നിങ്ങളിൽ ചിലരെ വേദനിപ്പിച്ചതിൽ എനിക്ക് ദുഃഖമുണ്ട്. ഞാൻ ഒരിക്കലും തെറ്റായ രീതിയിൽ ഒന്നും പറഞ്ഞിട്ടില്ല, അത് തെറ്റിദ്ധരിക്കരുതെന്ന് നിങ്ങളോട് അഭ്യർത്ഥിക്കുന്നു. സ്വപ്‌നങ്ങളിൽ പോലും, മതത്തിന് അതീതനായ, ജനങ്ങൾക്കുവേണ്ടി സ്വയം ത്യാഗം ചെയ്ത യേശു ക്രിസ്തുവിനെപ്പോലെ ഒരാളെ മോശമായി ചിത്രീകരിക്കാൻ എനിക്ക് കഴിയില്ല, അദ്ദേഹം പോസ്റ്റില്‍ എഴുതി.
റോമിയോ എന്ന സിനിമയിലെ പോസ്റ്ററിൽ നായിക ആദ്യരാത്രിയിൽ മദ്യപിക്കുന്നതാണ് കാണിച്ചിരുന്നത്, ഇതേകുറിച്ചാണ് നടനോട് പ്രസ് മീറ്റിൽ ചോദിച്ചത്. എല്ലാവരും മദ്യപാനത്തിൽ നിന്ന് മുക്തി നേടാൻ ശ്രമിക്കുമ്പോൾ തൻ്റെ സിനിമ സ്ത്രീകൾക്കിടയിൽ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുകയാണോ എന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം.
മദ്യം പുരുഷന്മാർക്ക് മാത്രമുള്ളതാണെന്ന് നമ്മൾ നിർണയിക്കരുത് എന്ന് താരം മറുപടി നൽകി. പുരുഷന്മാർക്ക് കുടിക്കാമെങ്കിൽ സ്ത്രീകൾക്കും കുടിക്കാം. ഞാൻ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. കുടിക്കുന്നത് തെറ്റാണെന്ന് പറയണമെങ്കിൽ അത് അത് ആണിനോടും പെണ്ണിനോടും പറയണം. നമ്മൾ വളരെക്കാലമായി മദ്യപാനം ശീലമാക്കിയവരാണ്. പണ്ട് നമ്മൾ 'ചാരായം' കുടിക്കുമായിരുന്നു. ഇപ്പോൾ വ്യത്യസ്തമായ മദ്യം കുടിക്കുന്നു. രണ്ടായിരം വർഷങ്ങൾക്ക് മുമ്പ്, യേശു പോലും വീഞ്ഞു കുടിച്ചിരുന്നു, എന്നാണ് വിജയ് ആന്റണി പറഞ്ഞത്.