പുതു വർഷത്തെ ആദ്യ ബ്ലോക്ക് ബസ്റ്റർ ചിത്രമായിരുന്നു തേജ സജ്ജ നായകനായ തെലുങ്ക് ചിത്രം 'ഹനുമാൻ'. വെറും 20 ദിവസം കൊണ്ടാണ് ചിത്രം ആഗോള ബോക്സോഫീസില്‍ 250 കോടിയിലേറെ നേടിയത്. ഇപ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ചിത്രത്തിലെ നായകനെയും സംവിധായകനെയും നേരിട്ട് കാണുകയും അഭിനന്ദങ്ങൾ അറിയിക്കുകയും ചെയ്തിരിക്കുകയാണ്.
ഹനുമാൻ ചിത്രത്തിലെ അഭിനേതാവിനെയും സംവിധായകൻ പ്രശാന്ത് വർമ്മയെയും അമിത ഷാ നേരിട്ട് കാണുകയും, ഇരുവർക്കും ഹനുമാന്റെ പ്രതിമ സമ്മാനമായി നൽകുകയും ചെയ്തു. ഇവർക്കൊപ്പമുള്ള ചിത്രവും അമിത് ഷാ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. 'ഭാരതത്തിൻ്റെ ആത്മീയ പാരമ്പര്യങ്ങളും അവയിൽ നിന്ന് ഉയർന്നുവന്ന സൂപ്പർഹീറോകളും പ്രദർശിപ്പിക്കുന്നതിൽ ടീം പ്രശംസനീയമായ ജോലി ചെയ്തു. ടീമിന് അവരുടെ ഭാവി പ്രോജക്ടുകൾക്ക് ആശംസകൾ' എന്നാണ് അമിത എക്‌സിൽ കുറിച്ചിരിക്കുന്നത്.
ഫെബ്രുവരി 12 നാണ് ഹനുമാൻ ബോക്സ് ഓഫീസിൽ എത്തിയത്. മഹേഷ് ബാബുവിന്റെ 'ഗുണ്ടൂർ കാരം', വെങ്കിടേഷ് ദഗുബതിയുടെ 'സൈന്ധവ്' എന്നീ ചിത്രങ്ങൾക്കൊപ്പം എത്തിയ ഹനുമാൻ തീയേറ്ററുകളിൽ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത് . ചിത്രത്തിന്റെ രണ്ടാം ഭാഗം 'ജയ് ഹനുമാൻ' ഉണ്ടാകുമെന്നും കഥ എഴുതാൻ തുടങ്ങിയെന്നും സംവിധായകൻ പ്രശാന്ത് വർമ അറിയിച്ചിരുന്നു. 'കല്‍ക്കി', 'സോംബി റെഡ്ഡി' എന്നിവയാണ് പ്രശാന്ത് വര്‍മയുടെ തെലുങ്കില്‍ ശ്രദ്ധയാകര്‍ഷിച്ച മറ്റു ചിത്രങ്ങൾ. ഹനുമാൻ പ്രൈംഷോ എന്റര്‍ടെയ്‍ൻമെന്റിന്റെ ബാനറിലാണ് നിര്‍മ്മിച്ചത്. കെ നിരഞ്‍ജൻ റെഡ്ഢിയായിരുന്നു നിര്‍മാണം.