മലയാള ചിത്രം മഞ്ഞുമ്മല്‍ ബോയ്സിന്റെ പശ്ചാത്തലത്തിൽ മലയാളികൾക്കെതിരെ തമിഴ് എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹന്‍ നടത്തിയ അധിക്ഷേപം ഏറെ ചർച്ചയാകുന്നതിനിടയിൽ തന്റെ പ്രതിഷേധം അറിയിച്ച് എഴുത്തുകാരൻ എസ് ഹരീഷ്. ജയമോഹന്റെ പഴയ വാർത്താ കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് ഹരീഷ് പ്രതിഷേധിക്കുന്നതായി പരോക്ഷമായി അറിയിച്ചത്.
കേടായ ദോശമാവ് മടക്കി നൽകി; ജയമോഹന് മർദനം, കടയുടമ അറസ്റ്റിൽ' എന്ന ജയമോഹന്റെ ചിത്രമടങ്ങിയ വാർത്തയുടെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് 'പഴയ സംഭവമാണ്. എന്നാലും പ്രതിഷേധിക്കുന്നു' എന്നാണ് ഹരീഷ് കുറിച്ചത്. ജയമോഹനെതിരെ നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും പ്രതിഷേധമറിയിച്ച് എത്തിയത്.
ജയമോഹൻ തുപ്പിയ വാക്കുകൾ വർഗ്ഗീയതയും വിദ്വേഷവും നിറഞ്ഞതാണ് എന്നാണ് തമിഴ് സംവിധായകൻ ലെനിൻ ഭാരതി പറഞ്ഞത്. ചിത്രം ആർഎസ്എസ് കേഡറായ ജയമോഹനെ പ്രകോപിപ്പിച്ചതിൽ അത്ഭുതമില്ലെന്ന് ചിദംബരത്തിന്റെ അച്ഛനും ജയമോഹന്റേത് തികഞ്ഞ അഹങ്കാരവും വംശീയതയും, ഒപ്പം സംഘപരിവാർ കുബുദ്ധിയുമാണെന്ന് നടിയും ആക്ടിവിസ്റ്റുമായ ലാലി പി എമ്മും മലയാളി വിദ്വേഷത്തെകുറിച്ചും വംശീയവെറിയെ കുറിച്ചും ഇവിടെ ആർക്കും അഭിപ്രായമില്ലെന്ന് ഹരീഷ് പേരടിയും പ്രതികരിച്ചിരുന്നു.
‘മഞ്ഞുമ്മല്‍ ബോയ്സ്- കുടികാര പൊറുക്കികളിന്‍ കൂത്താട്ടം’ എന്ന തലക്കെട്ടോടെയാണ് ജയമോഹന്റെ ബ്ലോഗ്. സാധാരണക്കാരെ ആഘോഷിക്കുന്നെന്ന പേരിൽ 'പൊറുക്കികളെ' സാമാന്യവല്‍ക്കരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്സ് ചെയ്തതെന്നും മദ്യപാനാസക്തിയെയും വ്യഭിചാരത്തെയും സാമാന്യവല്‍ക്കരിക്കുന്ന സിനിമകള്‍ എടുക്കുന്ന സംവിധായകര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുക്കണമെന്നും ജയമോഹന്‍ ബ്ലോഗിൽ പറഞ്ഞിരുന്നു.