അടുത്ത കാലത്തൊന്നും ഒരു മലയാള സിനിമയ്ക്കും ലഭിക്കാത്ത വിധം സ്വീകാര്യതയാണ് മഞ്ഞുമ്മൽ ബോയ്സിന് തമിഴ്‌നാട്ടിൽ നിന്ന് ലഭിക്കുന്നത്. ആദ്യ ദിനത്തിൽ വളരെ കുറവ് സ്‌ക്രീനുകളിൽ മാത്രം പ്രദർശിപ്പിച്ച സിനിമ ഇപ്പോൾ 25 കോടിയിലധികം രൂപയാണ് തമിഴ്‌നാട്ടിൽ നിന്ന് കളക്ട് ചെയ്തിരിക്കുന്നത്. ആദ്യമായാണ് ഒരു മലയാളം സിനിമ തമിഴ്‌നാട്ടിൽ 25 കോടി ക്ലബിൽ ഇടം നേടുന്നത്.
ഈ നേട്ടത്തോടെ 2024ൽ തമിഴ്‌നാട്ടിൽ നിന്ന് 25 കോടിയിലധികം രൂപ നേടുന്ന മൂന്നാമത്തെ ചിത്രമായും മഞ്ഞുമ്മൽ ബോയ്സ് മാറി. ശിവകാർത്തികേയൻ നായകനായ അയലാൻ, ധനുഷ് നായകനായ ക്യാപ്റ്റൻ മില്ലർ എന്നീ സിനിമകളാണ് ഈ വർഷം 25 കോടിയിലധികം രൂപ തമിഴ്‌നാട്ടിൽ നിന്ന് നേടിയത്. രജനികാന്ത് കാമിയോ വേഷത്തിലെത്തിയ ലാൽസലാം എന്ന ചിത്രത്തിന് പോലും ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞിരുന്നില്ല.
കമല്‍ഹാസനുമായി മഞ്ഞുമ്മല്‍ ബോയ്സ് ടീം നടത്തിയ കൂടിക്കാഴ്ചയും തമിഴ് യൂട്യൂബ് ചാനലുകള്‍ ചിത്രത്തിന് നല്‍കുന്ന പ്രമോഷനും ചിത്രത്തെ മികച്ച രീതിയില്‍ തമിഴിൽ തുണയ്ക്കുന്നുണ്ട്. അന്താരാഷ്ട്ര മേന്മയുള്ള ഒരു സർവൈവൽ ത്രില്ലറാണ് ചിദംബരത്തിന്റെ മഞ്ഞുമ്മൽ ബോയ്സ്. ഒപ്പം സൗഹൃദത്തിന്റെ ആഴവും സിനിമ സംസാരിക്കുന്നു. 'ഗുണ' ചിത്രീകരിക്കുമ്പോള്‍ ആ ഗുഹ ഇത്ര അപകടം പിടിച്ച സ്ഥലമാണെന്ന് തങ്ങള്‍ക്ക് അറിയുമായിരുന്നില്ലെന്നാണ് സിനിമ കണ്ട ശേഷം സംവിധായകൻ സന്താനഭാരതി പറഞ്ഞത്. ചിത്രത്തിൽ കമൽഹാസനും ഗുണ സിനിമയിലെ ഗാനം 'കണ്മണി അൻപോടി'നും നൽകിയിരിക്കുന്ന ട്രിബ്യുട്ട് തമിഴ് സിനിമ പ്രേമികളെ സ്വാധീനിച്ചിട്ടുണ്ട്.