രാജ്യത്തെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങൾ കൊണ്ട് സിനിമാ വ്യവസായത്തിൽ ഉണ്ടാകുന്ന അനിശ്ചിതത്വങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് സംവിധായകൻ ജിയോ ബേബി. തമിഴ് സിനിമ 'അന്നപൂരണി'ക്കെതിരെ ഏർപ്പെടുത്തിയ സ്ട്രീമിംഗ് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ കലാസ്വാതന്ത്ര്യം അപകടത്തിലാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കലാപരമായ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുള്ള പ്രതിരോധം കുറഞ്ഞുവരുന്നതായി കാണപ്പെടുന്നു. 'രാഷ്ട്രീയവും മതപരവുമായ' സെൻസർഷിപ്പിൽ താൻ അസ്വസ്ഥനാണെന്നും ജിയോ ബേബി പറഞ്ഞു. പിടിഐയോടാണ് പ്രതികരണം.
'നിർഭാഗ്യവശാൽ, ചിലർ അതിന് വഴങ്ങുകയാണ്, അടുത്തിടെ സിനിമ പിൻവലിച്ചത് പോലെ. ഫലത്തിൽ, തങ്ങൾ ഒരു കുറ്റകൃത്യമോ മറ്റോ ചെയ്തുവെന്ന് അവർ അംഗീകരിക്കുകയാണ്. ഇത് സിനിമയ്ക്കോ കലാകാരനോ സമൂഹത്തിനോ നല്ലതല്ല.'
ഡിസംബർ ഒന്നിനാണ് അന്നപൂരണി തിയേറ്ററുകളിൽ എത്തിയത്. കാര്യമായ ചലനമുണ്ടാക്കാതെ പോയ സിനിമ ഡിസംബർ 29ന് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചു. തുടർന്ന് മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയായിരുന്നു. നിരവധിപേർ പരാതികളുമായി രംഗത്തുവരികയും പല സംസ്ഥാനങ്ങളിലും പൊലീസ് കേസുകൾ ഫയൽ ചെയ്യുകയും ചെയ്തതോടെ ചിത്രം നെറ്റ്ഫ്ലിക്സ് പിൻവലിച്ചു.
പിന്നാലെ ക്ഷമ ചോദിച്ച് ചിത്രത്തിലെ നായികയായ നയൻതാര രംഗത്തുവരികയായിരുന്നു. 'ജയ് ശ്രീ റാം' തലക്കെട്ടോടെ ആരംഭിക്കുന്ന കുറിപ്പിൽ താൻ തികഞ്ഞ ദൈവ വിശ്വാസിയാണെന്നും ആരുടെയും വിശ്വാസത്തെ ഹനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും നയൻതാര പറഞ്ഞു. സെൻസർ ബോർഡ് അനുമതിയുള്ള ചിത്രം ഒടിടിയിൽ എത്തുമ്പോൾ വിവാദമാകുമെന്ന് കരുതിയില്ല. താനും സിനിമയുടെ മറ്റ് അണിയറപ്രവർത്തകരും ആരുടേയും മതവികാരങ്ങളെ വൃണപ്പെടുത്തണമെന്ന് ചിന്തിച്ചിട്ടില്ലെന്നും താരം പറഞ്ഞു. ഇൻസ്റ്റഗ്രാം പേജിലൂടെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളിലാണ് നയൻതാര ക്ഷമാപണക്കുറിപ്പ് പങ്കുവെച്ചത്.