മുംബൈ: ബോളിവുഡിൽ 2023-ൽ ഏറ്റവുമധികം കളക്ഷൻ നേടിയ സിനിമകളിലൊന്നാണ് അനിമൽ. ഇപ്പോഴിതാ സിനിമ നെറ്റ്ഫ്ലിക്ലിലൂടെ ഒടിടി സ്ട്രീമിങ് തുടങ്ങിയിരിക്കുന്നു. ഇതിന് പിന്നാലെ സിനിമയെക്കുറിച്ച് പലതരത്തിലുള്ള ചർച്ചകളാണ് നടക്കുന്നത്. സിനിമ ലിംഗവിവേചനം, സ്ത്രീവിരുദ്ധത എന്നിവയെ മഹത്വവൽക്കരിക്കുന്നു എന്നാണ് വിമർശനം.
ജനുവരി 26-നാണ് സിനിമ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് തുടങ്ങിയത്. സിനിമ തീയറ്ററിലെത്തിയപ്പോൾ തന്നെ ഇത്തരം വിമർശനങ്ങൾ ഉയർന്നിരുന്നു. ചർച്ചകൾ ഇപ്പോൾ വീണ്ടും കൊഴുത്തിരിക്കുകയാണ്. ഒടിടി പ്ലാറ്റ്ഫോമിൽ നിന്ന് സിനിമ പിൻവലിക്കണമെന്നാണ് ആവശ്യം.
'ഞാനൊരു ഇന്ത്യക്കാരിയായ ഹിന്ദു സ്ത്രീയാണ്. അനിമൽ എന്ന സിനിമ എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു. ഇതിൽ ഒരു ഇന്ത്യക്കാരനായ പുരുഷന് വിവാഹത്തിന് പുറത്ത് ബന്ധങ്ങളുള്ളതായി കാണിക്കുന്നു. ഇന്ത്യയുടെ സാംസ്കാരിക പൈതൃകമാണ് ഈ സിനിമയിലൂടെ മാറ്റിമറിക്കുന്നത്. ഈ രാജ്യത്തിന്റെ ഒരു ഭർത്താവിന് ഒരു ഭാര്യ എന്ന് ആശയത്തെയാണ് കളങ്കപ്പെടുത്തുന്നത്. ഇതിനെതിരെ ദയവായി നടപടിയെടുക്കുക'. ഒരാൾ എക്സിൽ കുറിച്ചത് ഇങ്ങനെ.
മറ്റ് ചിലർ ഈ സിനിമയെ നയൻതാരയുടെ അന്നപൂരണി എന്ന സിനിമയുമായാണ് താരതമ്യം ചെയ്യുന്നത്. അന്നപൂരണി ഒടിടിയിൽ നിന്ന് നീക്കം ചെയ്തത് പോലെ അനിമലും നീക്കം ചെയ്യണമെന്നാണ് ആവശ്യം.
രൺബീർ കപൂറും രശ്മിക മന്ദാനയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ അനിൽ കപൂറും തൃപ്തി ഡിമ്രി എന്നിവരും അഭിനയിക്കുന്നു. അബ്രാർ എന്ന വേഷത്തിൽ ബോബി ഡിയോളും പ്രധാന വേഷം ചെയ്തിട്ടുണ്ട്. സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രമേയത്തിനെതിരെ വലിയ വിമർശനമാണ് ഉയർന്നത്. എന്നാൽ സിനിമയെ സിനിമയായി കാണാനും പുരുഷാധിപത്യത്തെ മഹത്വവൽക്കരിക്കുക എന്ന ഉദ്ദേശം തങ്ങൾക്കില്ലെന്നുമാണ് അണിയറപ്രവർത്തകർ പ്രതികരിച്ചത്.