ശിവകാര്‍ത്തികേയൻ നായകനായ 'അയലാൻ' തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ആർ രവികുമാർ സംവിധാനം ചെയ്ത ചിത്രം സയൻസ് ഫിക്ഷൻ ഴോണറിലുള്ളതാണ്. സംവിധായകൻ്റെ പുതിയ ചിത്രത്തിൽ സൂര്യയാകും നായകനെന്നാണ് വിവരം.
2015ലെ 'ഇൻട്രു നേട്രു നാളൈ'യിലൂടെ തമിഴകത്തിന് ലക്ഷണമൊത്ത ഒരു ടൈം ട്രാവൽ ചിത്രം സംഭാവന ചെയ്ത സംവിധായകനാണ് അദ്ദേഹം. രണ്ടാം ചിത്രം അയലാൻ ഒരു പ്രത്യേക ദൗത്യത്തിനായി ഭൂമിയിൽ എത്തുന്ന അന്യഗ്രഹ ജീവിയെ മുൻനിർത്തിയാണ് കഥ പറഞ്ഞത്. മൂന്നാം ചിത്രത്തിൻ്റെ ഴോണറും വ്യത്യസ്തമല്ല.
സൂര്യയോട് വർഷങ്ങൾക്ക് മുമ്പ് പറഞ്ഞ കഥയാണ് ഇത്. ഡ്രീം വാരിയർ പിക്ചേഴ്സാകും നിർമ്മാതാക്കൾ. താരം സമ്മതം പറഞ്ഞാൽ വൈകാതെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചേക്കും. വിക്രം കുമാർ സംവിധാനം ചെയ്ത '24', എ ആർ മുരുഗദോസിൻ്റെ 'ഏഴാം അറിവ്' എന്നിവയാണ് സൂര്യ മുമ്പ് അഭിനയിച്ച സയൻസ് ഫിക്ഷൻ ചിത്രങ്ങൾ.
ഏറെ നാളായി റിലീസ് നീണ്ടുപോയ അയലാൻ ജനുവരി 12ന് പൊങ്കൽ റിലീസായാണ് തിയേറ്ററുകളിൽ എത്തിയത്. ആഗോളതലത്തിൽ 91 കോടിയാണ് പത്ത് ദിവസത്തിൽ ചിത്രം നേടിയത്. തമിഴ്‌നാട്ടിൽ നിന്നു മാത്രം 55 കോടി സ്വന്തമാക്കിയിട്ടുണ്ട്. കേരളത്തിൽ ഉൾപ്പെടെ രണ്ടാം ആഴ്ചയിലും അയലാന് പ്രേക്ഷകരെ ലഭിക്കുന്നുണ്ട്.