നയൻതാര നായികയായ 'അന്നപൂരണി'യുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് നടി പാർവതി തിരുവോത്ത്. മതവികാരം വ്രണപ്പെടുത്തി എന്ന പരാതിയിൽ അന്നപൂരണി നെറ്റ്ഫ്ളിക്സിൽ നിന്ന് നീക്കം ചെയ്തതിനുപിന്നാലെയാണ് പാർവതിയുടെ പ്രതികരണം. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് വിവാദത്തോട് പാർവതി പ്രതികരിച്ചിരിക്കുന്നത്.
അപകടകരമായ ഒരു സമ്പ്രദായം സൃഷ്ടിക്കപ്പെടുകയാണെന്നാണ് പാർവതിയുടെ പ്രതികരണം. സിനിമ ഇത്തരത്തിൽ സെൻസറിങ്ങിന് വിധേയമാകുമ്പോൾ ശ്വസിക്കാൻപോലും അനുവാദംകിട്ടാത്ത കാലം ഉണ്ടായേക്കാം എന്നും പാർവതി പറഞ്ഞു.
ഡിസംബർ ഒന്നിനാണ് 'അന്നപൂരണി- ദ ഗോഡസ് ഓഫ് ഫുഡ്' തിയേറ്ററുകളിൽ എത്തിയത്. കാര്യമായ ചലനമുണ്ടാക്കാതെ പോയ സിനിമ ഡിസംബർ 29ന് നെറ്റ്ഫ്ലിക്സിൽ എത്തി. പിന്നാലെ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയും പരാതി നൽകുകയുമായിരുന്നു. ഹിന്ദുമതവികാരം വ്രണപ്പെടുത്തിയെന്നും ശ്രീരാമനോട് അനാദരവ് കാണിച്ചെന്നും സിനിമയിലൂടെ 'ലവ് ജിഹാദ്' പ്രോത്സാഹിപ്പിച്ചുവെന്നും പരാതിയിൽ ആരോപണം ഉയർന്നു.
മുംബൈ പൊലീസ് കേസെടുത്തതിന് പിന്നാലെ ചിത്രം പിൻവലിച്ചതായി നിർമ്മാതാക്കളിലൊന്നായ സീ സ്റ്റുഡിയോ വാർത്താക്കുറിപ്പിൽ അറിയിച്ചു. മതവികാരം വൃണപ്പെടുത്തിയതിൽ മാപ്പ് ചോദിക്കുന്നു എന്നും വിവാദ രംഗങ്ങൾ നീക്കുമെന്നും സീ സ്റ്റുഡിയോ വാർത്താക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്. നിലേഷ് കൃഷ്ണ സംവിധാനം ചെയ്ത് ചിത്രത്തിൻറെ നിർമ്മാണം സീ സ്റ്റുഡിയോസും നാഡ് സ്റ്റുഡിയോസും ട്രിഡെൻറ് ആർട്സും ചേർന്നാണ്.