മൂന്നാമത് അന്തര്‍ദേശീയ മൈസൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ നേട്ടം കൈവരിച്ച് മലയാള സിനിമ. രണ്ട് ദിവസങ്ങളിലായി മൈസൂര്‍ മഹാരാജാസ് കോളേജ് സെന്റിനറി ഹാളില്‍ നടന്ന ചലച്ചിത്രോത്സവത്തിൽ രാജ്യാന്തര ചലച്ചിത്ര പ്രതിഭകളുടെ സിനിമകളാണ് മാറ്റുരച്ചത്. 'ദ സീക്രട്ട് ഓഫ് വുമണ്‍' എന്ന ചിത്രത്തിലൂടെ പ്രജേഷ് സെന്‍ മേളയിലെ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു.
രണ്ട് സ്ത്രീകളുടെ ജീവിതവും ജീവിതപ്രതിസന്ധികളെയും പരാമര്‍ശിച്ച പ്രജേഷിന്റെ 'ദ സീക്രട്ട് ഓഫ് വുമണ്‍' ഇന്നത്തെ കാലഘട്ടത്തിലെ സ്ത്രീ ജിവിതത്തിന്റെ പരിച്ഛേദമാണെന്ന് ജൂറി വിലയിരുത്തി. ആസിഫ് അലി നായകനായ 'ഹുഡിനി-ദ കിങ് ഓഫ് മാജിക്' എന്ന സിനിമയുടെ തിരക്കിനിടയിലാണ് സംവിധായകൻ ചലച്ചിത്ര മേളയിൽ എത്തിയത്.
ഞായറാഴ്ച വൈകുന്നേരം നടന്ന ചടങ്ങില്‍ കര്‍ണ്ണാടക ഫിലിം പ്രൊഡ്യൂസര്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ബി എ എം എ ഹരീഷ്, നടി രാമേശ്വരി വര്‍മ്മ, ഇന്ദിരാ നായര്‍, സീനിയര്‍ ചേംമ്പറിന്റെ അന്താരാഷ്ട്ര പ്രസിഡന്റ് പ്രീതം ഷേണോയ്, ദുര്‍ഗാ പ്രസാദ്, ഫെസ്റ്റിവല്‍ ഡയറക്ടര്‍ രജ്ഞിത, കര്‍ണ്ണാടകയിലെ പ്രമുഖ പ്രൊഡ്യൂസര്‍ ഗോവിന്ദരാജു, അദ്ദേഹത്തിന്റെ ഭാര്യയും നര്‍ത്തകിയും നടിയുമായ ലക്ഷ്മി ഗോവിന്ദരാജു, കന്നട നടന്‍ റിത്‌വിക് മാത്താഡ്, ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് പ്രവീണ്‍ കൃപാകര്‍, എംഎല്‍എ ഹരീഷ് ഗൗഡ, സി കെ വനമാല, ഇന്ദിരാ നായര്‍ എന്നിവര്‍ പങ്കെടുത്തു. കന്നട, തെലുങ്ക് ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി.