ദൃശ്യം ഫ്രാഞ്ചൈസിയുടെ വിജയത്തിനപ്പുറം ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിലെ സിനിമകൾക്കുമേൽ പ്രേക്ഷകർ പ്രതീക്ഷയുടെ ഭാരമർപ്പിക്കുക പതിവാണ്. ഡിസംബർ 21ന് 'നേര്' റിലീസിനെത്തുമ്പോഴും വ്യത്യസ്തമല്ല പ്രേക്ഷക പ്രതികരണങ്ങൾ. പത്ത് വർഷമായി ഈ കഥ മനസിൽ കൊണ്ടു നടക്കുകയായിരുന്നെന്ന് പറയുന്ന സംവിധായകൻ നേരിന്റെ ബോക്സ് ഓഫീസിലെ വിധി പ്രവചിക്കാനാകില്ലെന്നും പറഞ്ഞു.
കുടുംബ പ്രേക്ഷകർ നേര് ആസ്വദിക്കുമെന്ന ഉറപ്പുണ്ട്. മോഹൻലാലിനൊപ്പം ചെയ്ത മുൻ ചിത്രങ്ങൾ പോലെ വലിയ ട്വിസ്റ്റുകളും സസ്പെൻസുകളും പ്രതീക്ഷിക്കരുത്. മാസ് ഡയലോഗുകളും സിനിമയിലില്ല. തിയേറ്ററുകളിൽ പ്രേക്ഷകർക്ക് നല്ലൊരു മോഹൻലാൽ ചിത്രം പ്രതീക്ഷിക്കാം എന്നും സംവിധായകൻ ഉറപ്പ് പറഞ്ഞു. ഒടിടി പ്ലേയോടായിരുന്നു ജീത്തു ജോസഫിന്റെ പ്രതികരണം.
നേരിൽ ഓരോ കഥാപാത്രങ്ങൾക്കും അവരുടെതായ വൈകാരിക യാത്രയുണ്ട്. മോഹൻലാൽ കഥാപാത്രം വിജയമോഹൻ കേസിൽ ജയിക്കുമോ തോൽക്കുമോ എന്ന് പ്രേക്ഷകർക്ക് ഒരിക്കലും പ്രവചിക്കാൻ കഴിയില്ല. അത്തരത്തിൽ ജിജ്ഞാസയോടെയെ സിനിമ കണ്ടിരിക്കാനാകൂ എന്നും സംവിധായകൻ കുട്ടിച്ചേർത്തു.
കോർട്ട് റൂം ഡ്രാമ ഴോണറിലുള്ള നേര് മോഹൻലാലുമായുള്ള ജീത്തുവിന്റെ അഞ്ചാമത്തെ സിനിമയാണ്. നേരിന് മുമ്പ് മോഹൻലാലിനെ നായകനാക്കി ചിത്രീകരണം ആരംഭിച്ച 'റാം' പൂർത്തിയാക്കിയിട്ടില്ല. 'ദൃശ്യം 2' ല്‍ അഭിഭാഷകയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ശാന്തി മായാദേവിയാണ് നേരിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. പ്രിയമണി, ജഗദീഷ്, അൻശ്വര രാജൻ, ഗണേശ് കുമാർ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങൾ.