സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ നടൻ ആസിഫ് അലിയുടെ ശസ്ത്രക്രിയ പൂർത്തിയായി. കൊച്ചിയിലെ വിപിഎസ് ലേക്‌ഷോർ ഡയറക്ടർ ഓഫ് ഓർത്തോപീഡിക്സ് ആൻഡ് ഹെഡ് ഓഫ് ജോയിന്റ് പ്രിസർവേഷൻ ഡോ. ജേക്കബ് വർഗീസിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. ഇന്നലെ നടൻ ആശുപത്രി വിട്ടതായി അധികൃതർ പറഞ്ഞു. ഫൈറ്റ് സീൻ ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്.
ഇടതു കാൽമുട്ടിലെ ലിഗമെന്റ്, മെനിസ്കസ് റിപ്പയർ എന്നീ ശസ്ത്രക്രിയകൾക്കാണ് താരം വിധേയനായത്. ഏതാനും ആഴ്ച്ചകൾക്കുള്ളിൽ പൂർണ ആരോഗ്യവാനാകുമെന്നാണ് നടനെ ചികിത്സിച്ച ഡോക്ടർ പറഞ്ഞത്. ആസിഫ് അലിക്ക് ഫിസിയോതെറാപ്പിയും നിർദേശിച്ചിട്ടുണ്ട്.
ആസിഫ് അലി നായകനാകുന്ന, രോഹിത്ത് വി എസ് സംവിധാനം ചെയ്യുന്ന 'ടിക്കി ടാക്ക' എന്ന സിനിമയുടെ ചിത്രീകരണമാണ് കൊച്ചിയിൽ നടന്നത്. ആസിഫ് അലിയെ പ്രധാന കഥാപാത്രമാക്കിയൊരുക്കുന്ന ആക്ഷന്‍ ചിത്രമാണ് ടിക്കി ടാക്ക. ലുക്മാന്‍ അവറാന്‍, ഹരിശ്രീ അശോകന്‍, വാമിക ഖബ്ബി, സഞ്ജന നടരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. 'കള'യ്ക്ക് ശേഷം രോഹിത്ത് വി എസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് 'ടിക്കി ടാക്ക'.