ലഖ്നൗ: സ്കൂളിൽ വൈകി എത്തിയതിന് അധ്യാപികയെ കൈയേറ്റം ചെയ്ത് പ്രധാനാധ്യാപിക. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. സീഗന ഗ്രാമത്തിലെ പ്രീ സെക്കൻഡറി സ്കൂളിലെ പ്രധാനാധ്യാപികയാണ് സ്കൂളിൽ വൈകി എത്തിയ അധ്യാപിക ഗുഞ്ചൻ ചൗധരിയെ കൈയേറ്റം ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അധ്യാപികയെ പ്രധാനാധ്യാപിക അടിക്കുന്നതും അസഭ്യം പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.ഇരുവരുടേയും തർക്കത്തിനിടെയിൽ വസ്ത്രം പിടിച്ചു വലിച്ചു കീറുന്നതും കാണാം. നേരത്തെ ഉത്തർപ്രദേശിലെ മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തിൽ ക്ലാസ് സമയത്ത് ഫേഷ്യൽ ചെയ്ത പ്രധാനാധ്യാപികയെ അധ്യാപിക മർദിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ഇതിന് പിന്നാലെയാണ് ഇപ്പോൾ വൈകി എത്തിയ അധ്യാപികയെ പ്രധാനാധ്യാപിക അടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്. പ്രധാനാധ്യാപികയുടെ ഡ്രൈവർ തർക്കം പരിഹരിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ ഇരുവരും പിന്മാറാൻ തയ്യാറാകാതെ നേർക്കുനേർ എത്തി. സഹപ്രവർത്തകരാണ് വീഡിയോ പകർത്തിയത്.