മുംബൈ: ഗർഭിണിയായ ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ 32 കാരനായ ഭർത്താവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. മുംബൈ പ്രതീക്ഷ നഗർ സ്വദേശി സഞ്ജയ് കുമാർ പഠിഹാരിക്കാണ് നാല് വർഷത്തിന് ശേഷം കോടതി ശിക്ഷ വിധിച്ചത്. 2019ലായിരുന്നു സംഭവം. ഭാര്യ സുമൻ പഠിഹാരിയെ കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച സഞ്ജയ് കുമാർ പഠിഹാരിയെ കൈ ഞരമ്പുകൾ മുറിഞ്ഞ നിലയിലായിരുന്നു മൃതദേഹത്തിന് അരികിൽ കണ്ടത്.
കൊലപാതകം, ഐപിസി 316 പ്രകാരം കുറ്റകരമായ പ്രവൃത്തിലൂടെ ഗർഭസ്ഥ ശിശുവിനെ ഇല്ലാതാക്കി തുടങ്ങി കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. ജീവപര്യന്തത്തിന് പുറമേ ഗർഭസ്ഥ ശിശുവിനെ കൊലപ്പെടുത്തിയതിന് ഏഴ് വർഷം അധിക ശിക്ഷയും കോടതി വിധിച്ചു.
2019 മേയ് 21നാണ് സഞ്ജയ് കുമാർ പഠിഹാരി ഭാര്യയെ കൊലപ്പെടുത്തിയത്. മദ്യപിച്ച് വീട്ടിൽ എത്തിയിരുന്ന സഞ്ജയും ഭാര്യയും സ്ഥിരമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പ്രദേശവാസികളാണ് വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കാൻ തുടങ്ങിയപ്പോൾ പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് ഇരുവരെയും കണ്ടെത്തിയത്. തലക്കേറ്റ മുറിവാണ് സുമൻ പഠിഹാരിയുടെ മരണകാരണമെന്നാണ് പൊലീസ് കണ്ടെത്തൽ. 2018 ജൂണിൽ ജാർഖണ്ഡിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം.