മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാൻ്റെ വസതിക്ക് നേരെ വെടിയുതിർത്ത കേസിലെ പ്രതികളിൽ ഒരാൾ മരിച്ചു. പൊലീസ് കസ്റ്റഡിയിലിരിക്കെ ബുധനാഴ്ച അനുജ് തപൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉടൻ ആശുപത്രിയിലെത്തിച്ച ഇയാൾ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
കേസിൽ മുഖ്യ പ്രതികൾക്ക് തോക്കുകൾ കൈമാറിയത് 32കാരനായ തപനും മറ്റൊരു കൂട്ടാളിയും ചേർന്നാണ്. കസ്റ്റഡിയിൽ ഇരിക്കെ ആത്മഹത്യയ്ക്ക് ശ്രമിച്ച അനുജ് തപനെ മുംബൈയിലെ ജി ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായി തുടരുകയായിരുന്നു. പിന്നാലെ മരിച്ചെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞ മാസം 14നാണ് സല്‍മാന്‍ ഖാന്‍റെ വീടിന് നേര്‍ക്ക് വെടിവെയ്പുണ്ടായത്. ആക്രമണത്തിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ അന്വേഷണം പുരോഗമിക്കവേയാണ് ഈ സംഭവം. ജയിലിൽക്കഴിയുന്ന ലോറൻസ് ബിഷ്ണോയിയുടെ കൂട്ടാളികളാണ് താരത്തിന്റെ വീടിനു നേരെ വെടിവെച്ചത്. സോഷ്യൽ മീഡിയയിലൂടെ ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ സൽമാൻ ഖാന് നേരെ വധഭീഷണിയും ഉയർത്തിയിരുന്നു.