ഉന്നാവോ: ഉത്തർപ്രദേശിൽ അമിതവേഗതയിൽ വന്ന ട്രക്ക് ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. 20ലധികം പേർക്ക് പരിക്കേറ്റു. അപകടത്തിന് ശേഷം ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടമുണ്ടായത്.
സഫിപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹർദോയ്-ഉന്നാവോ റോഡിൽ ജമാൽദിപൂർ ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. സഫിപൂരിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെ ഡോക്ടർമാർ പരിക്കേറ്റവരെ ഉന്നാവോയിലെയും കാൺപൂരിലെയും ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു.
പരിക്കേറ്റ 20 പേരിൽ 11 പേരെ കാൺപൂരിലേക്കും ഒമ്പത് പേരെ ഉന്നാവോയിലെ ജില്ലാ ആശുപത്രിയിലേക്കും മാറ്റി. നിസാര പരിക്കേറ്റ ചില യാത്രക്കാരെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തതായി സിഒ അറിയിച്ചു. മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ബസിൽ 35 യാത്രക്കാരുണ്ടായിരുന്നുവെന്ന് സർക്കിൾ ഓഫീസർ സഫിപൂർ ഋഷികാന്ത് ശുക്ല പറഞ്ഞു.