ന്യൂഡൽഹി: ലോകസഭാ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലെത്തി നിൽക്കുമ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരു തിരഞ്ഞെടുപ്പ് പ്രസ്താവന വലിയ വിവാദങ്ങൾക്കിടയാക്കുന്നത്. രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു മുസ്‌ലിംകൾക്കെതിരെ പ്രധാനമന്ത്രിയുടെ പ്രസ്താവനയുണ്ടായത്. കടന്നുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്കും നിങ്ങളുടെ സ്വത്ത് നല്‍കുന്നത് അംഗീകരിക്കാനാവുമോ എന്ന മോദിയുടെ പ്രതികരണമാണ് വിവാദമായിരുന്നത്. കോണ്‍ഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനം ചൂണ്ടിക്കാണിച്ചായിരുന്നു വിവാദ പരാമര്‍ശം. രാജ്യത്തിന്റെ സ്വത്തില്‍ മുസ്‌ലിംകൾക്ക് ആദ്യ അവകാശമുണ്ടെന്നാണ് മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ പറഞ്ഞിരുന്നത് എന്നും മോദി ചൂണ്ടി കാണിച്ചു. ഏതായാലും ഈ പ്രസ്താവന വലിയ രീതിയിൽ വിവാദമായി. ദിവസങ്ങൾക്ക് ശേഷം രാജസ്ഥാനിലും അലിഗഡിലും നടന്ന മറ്റൊരു റാലിയിലും മോദി സമാന പരാമർശം നടത്തി. പ്രധാനമന്ത്രിക്ക് പുറമെ കോൺഗ്രസ് രാജ്യത്ത് ശരീഅത്ത് നിയമം നടപ്പിലാക്കാനാണ് ശ്രമിക്കുന്നത് എന്ന വാദവുമായി യോഗി ആദിത്യനാഥും രംഗത്തെത്തി.
തിരഞ്ഞെടുപ്പ് സമയത്ത് രാജ്യത്തെ വർഗീയമായി ധ്രുവീകരിക്കാൻ ആണ് ബിജെപിയും നരേന്ദ്രമോദിയും ശ്രമിക്കുന്നതെന്ന വാദം കോൺഗ്രസ് ഉയർത്തിയപ്പോൾ വസ്തുതകൾ മാത്രമാണ് മോദി പറഞ്ഞതെന്ന നിലപാടിലാണ് ബിജെപിയുള്ളത്. പൊതുതിരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ടമായ ഏപ്രിൽ 26 ന് 13 സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും 89 പാർലമെൻ്റ് മണ്ഡലങ്ങളിലെ വോട്ടർമാർ വോട്ട് രേഖപ്പെടുത്താനിരിക്കെയാണ് ഈ പ്രസ്താവന എന്നും ശ്രദ്ധേയമാണ്. ഏപ്രിൽ 19 ന് നടന്ന ആദ്യ ഘട്ടത്തിൽ തങ്ങൾ കുറച്ച് പിന്നാക്കം പോയോ എന്ന വിലയിരുത്തൽ ബിജെപി നേതൃത്വത്തിനുണ്ട് എന്നാണ് സൂചന. ആകെ പോളിംഗ് നടന്ന 102 സീറ്റുകളിൽ 93 ലും 2019 നെ അപേക്ഷിച്ച് കുറഞ്ഞ പോളിംഗ് ശതമാനമാണ് ഉള്ളതെന്നും അതിനാൽ രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് മുന്നിൽ പ്രവർത്തകരെ കൂടുതൽ ഊർജസ്വലരാക്കേണ്ട ആവശ്യമുണ്ടെന്നും ബിജെപി കരുതുന്നു. അതിനുള്ള ഒരു പ്രഖ്യാപനമാണ് നരേന്ദ്രമോദിയുടെ ഇപ്പോഴത്തെ പ്രസ്താവന എന്നാണ് ചില ബിജെപി നേതാക്കൾ പറയുന്നത്.
പ്രതിപക്ഷത്തിൻ്റെ അവകാശവാദങ്ങളെ തകർക്കാനും ദളിത്, പിന്നാക്ക, ഗോത്രവർഗ വിഭാഗങ്ങളെ തങ്ങൾക്ക് പിന്നിൽ അണിനിരത്തി, കോൺഗ്രസിൻ്റെ പ്രീണന രാഷ്ട്രീയത്തെ വലിയ ഭീഷണിയായി ഉയർത്തിക്കാട്ടാനും അതിലൂടെ സാധിക്കുമെന്ന് ബിജെപി കണക്ക് കൂട്ടുന്നു. ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി റദ്ദാക്കാനുള്ള ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കൽ, അയോധ്യ രാമക്ഷേത്ര നിർമ്മാണം, പ്രതിഷ്ഠാ കർമ്മത്തിൽ പ്രധാനമന്ത്രിയുടെ നേതൃത്വപരമായ പങ്കാളിത്തം തുടങ്ങിയ നീക്കങ്ങളിലൂടെ കാലാകാലങ്ങളിൽ കെട്ടിപ്പടുക്കപ്പെട്ട ബിജെപിയുടെ രാഷ്ട്രീയ മുഖത്തിന്റെ മുൻനിര മുഖങ്ങളിലൊന്നായാണ് മോദി കണക്കാക്കപ്പെടുന്നത്. ആ മോദിയെ തന്നെ അങ്ങനെയൊരു പ്രഖ്യാപനത്തിന് നിയോഗിക്കുന്നതും രാജ്യത്തെ ഭൂരിപക്ഷ വികാരത്തെ ലക്ഷ്യം വെച്ചാണ്. അത് ഇനിയുള്ള തിരഞ്ഞെടുപ്പ് ഘട്ടങ്ങളിൽ വോട്ടാകുമെന്നാണ് ബിജെപി കരുതുന്നത്.