ഡൽഹി: നൂറ് ശതമാനം വോട്ടുകളും വി വി പാറ്റുമായി ഒത്തുനോക്കണമെന്ന ഹര്‍ജി സുപ്രീം കോടതി വിധി പറയാന്‍ മാറ്റി. നാല് ചോദ്യങ്ങളിന്മേല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനില്‍ നിന്ന് വ്യക്തത നേടിയ ശേഷമാണ് നടപടി. വോട്ടിംഗ് മെഷീന്റെ സോഴ്‌സ് കോഡ് വെളിപ്പെടുത്താനാവില്ലെന്നും ഇവിഎം ഹാക്കിംഗ് സംഭവിച്ചതായി റിപ്പോര്‍ട്ടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
മൈക്രോ കണ്‍ട്രോളര്‍, കണ്‍ട്രോളിംഗ് യൂണിറ്റിന്റെ ഭാഗമാണോ അതോ വിവിപാറ്റിന്റെ ഭാഗമാണോയെന്നായിരുന്നു കോടതിയുടെ ആദ്യ ചോദ്യം. കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വിവിപാറ്റ് എന്നീ മൂന്ന് യൂണിറ്റുകള്‍ക്കും പ്രത്യേകം മൈക്രോ കണ്‍ട്രോളറുകളുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ മറുപടി നൽകി. മൈക്രോ കണ്‍ട്രോളര്‍ അതത് യൂണിറ്റുകളുടെ ഉള്ളിലാണ് ഘടിപ്പിച്ചിരിക്കുന്നതെന്നും സാങ്കേതിക വിദഗ്ധന്‍ മറുപടി വിശദീകരിച്ചു.
മൈക്രോ കണ്‍ട്രോളര്‍ ഒറ്റത്തവണ ആവശ്യത്തിന് പ്രോഗ്രാം ചെയ്യുന്നതാണോയെന്നായിരുന്നു കോടതിയുടെ രണ്ടാം ചോദ്യം. മൈക്രോ കണ്‍ട്രോളറുകള്‍ ഒറ്റത്തവണ പ്രോഗ്രാം ചെയ്യാവുന്നതയാണ്. ഇതില്‍ മാറ്റം വരുത്താനാവില്ലെന്നും കമ്മിഷൻ മറുപടി നൽകി. മൈക്രോ കണ്‍ട്രോളറില്‍ ഫ്‌ളാഷ് മെമ്മറിയുണ്ടെന്നും വീണ്ടും പ്രോഗ്രാം ചെയ്യാനാവില്ലെന്ന് പറയുന്നത് ശരിയല്ലെന്നും അഡ്വ. പ്രശാന്ത് ഭൂഷൻ മറുവാദം ഉന്നയിച്ചു. സ്ഥാനാര്‍ത്ഥികളുടെ ചിഹ്നം ലോഡ് ചെയ്യുന്ന യൂണിറ്റ് എത്രയെണ്ണമുണ്ടെന്ന ചോദ്യത്തിനും കമ്മിഷന്‍ മറുപടി നല്‍കി. ECIL മെഷീനുകളില്‍ 1400ഉം BHEL മെഷീനുകളില്‍ 3400ഉം ചിഹ്നം ലോഡിംഗ് യൂണിറ്റുകളുണ്ടെന്ന് വിശദീകരിച്ചു.
എല്ലാ മെഷീനുകളിലും 45 ദിവസത്തേക്ക് മാത്രമാണ് വിവരശേഖരണം. ഫലപ്രഖ്യാപനത്തിന് 45 ദിവസങ്ങള്‍ക്ക് ശേഷം ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാര്‍ അതത് ഹൈക്കോടതി രജിസ്ട്രാര്‍മാരോട് തെരഞ്ഞെടുപ്പ് പരാതികളുണ്ടോയെന്ന് അന്വേഷിക്കും. തെരഞ്ഞെടുപ്പ് പരാതികള്‍ നിലവിലുണ്ടെങ്കില്‍ മെഷീനിലെ വിവരങ്ങള്‍ അധികകാലത്തേക്കും സൂക്ഷിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. വോട്ടിംഗ് മെഷീന്റെ സോഴ്‌സ് കോഡ് വെളിപ്പെടുത്താനാവില്ലെന്നും ഇവിഎം ഹാക്കിംഗ് സംഭവിച്ചതായി റിപ്പോര്‍ട്ടില്ലെന്നും സുപ്രീം കോടതി വ്യക്തത വരുത്തി. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് പിന്നീട് വിധി പറയും.