'ഞാൻ അംബേദ്കറുടെ ഭരണഘടനയോട് കടപ്പെട്ടിരിക്കുന്നു'; ബിഹാറിൽ മോദിയുടെ മറുപടി
ഗയ: ബി ആർ അംബേദ്കർ തയ്യാറാക്കിയ ഭരണഘടനയോട് കടപ്പെട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിഹാറിൽ തിരഞ്ഞെടുപ്പ് റാലിയിൽ ജനങ്ങളോട് അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സ്കൂളുകൾ മുതൽ സുപ്രീം കോടതി വരെ ഭരണഘടനാ ദിനം ആചരിക്കുന്നതിനെ പരാമർശിച്ച് സർക്കാരിന്റെ ഭരണഘടനയോടുള്ള പ്രതിബദ്ധതയുണ്ടെന്ന് മോദി റാലിയിൽ വിശദമാക്കി.
ഈ വർഷം പ്രത്യേകതയുള്ളതാണ്. സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിച്ചതിന് സമാനമായി ഭരണഘടനയുടെ 75ാം വർഷവും നമ്മൾ ആഘോഷിക്കാൻ പോകുകയാണ്. നമ്മുടെ മഹത്തായ ഭരണഘടന എങ്ങനെ തയ്യാറാക്കിയെന്നും അതിന്റെ മഹത്വമെന്തെന്നും യുവാക്കളെ അറിയിക്കുകയും രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും എത്തിക്കുകയുമാണ് ലക്ഷ്യമെന്നും മോദി പറഞ്ഞു.
'എന്തുകൊണ്ടാണ് പാവപ്പെട്ടവരെയും ദളിതരെയും ഞാൻ കൂടുതൽ ശ്രദ്ധിക്കുന്നതെന്നാണ് ആളുകൾ ചോദിക്കുന്നത്. ഞാൻ ചെയ്യും, കാരണം ഞാൻ അവരിലൊരാളായാണ് വളർന്നുവന്നത്. അതിനാൽ ഞാൻ ആ വിഭാഗത്തോട് കടപ്പെട്ടിരിക്കുന്നു. മാത്രമല്ല, ബി ആർ അംബേദ്കർ തയ്യാറാക്കിയ ഇന്ത്യൻ ഭരണഘടനയോടും ഞാൻ കടപ്പെട്ടിരിക്കുന്നു, ഞാൻ ഇപ്പോഴെവിടെയാണോ അവിടെയെത്താൻ എന്നെ സഹായിച്ചത് അതാണ്.' - മോദി പറഞ്ഞു.
പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചാൽ ഇന്ത്യൻ ഭരണഘടന തിരുത്തുമെന്ന് ബിജെപി നേതാക്കൾ പറഞ്ഞത് പരാമർശിച്ച് ബിജെപിയെ ആർജെഡി പ്രസിഡന്റ് ലാലു പ്രസാദ് യാദവ് കടന്നാക്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോദിയുടെ ഭരണഘടനാ പരാമർശം. ഒപ്പം ആർജെഡിയെയും കോൺഗ്രസിനെയും മോദി കടുത്ത ഭാഷയിൽ വിമർശിച്ചു.
ഭരണഘടനയെ രാമായണം, ബൈബിൾ, ഖുറാൻ എന്നീ വിശുദ്ധ ഗ്രന്ഥങ്ങളോട് താരതമ്യം ചെയ്ത പ്രധാനമന്ത്രി ആർജെഡിയുടെ സഖ്യ കക്ഷിയായ കോൺഗ്രസിന്റെ ഭരണത്തിൻ കീഴിലാണ് അടിയന്തരാവസ്ഥ നടപ്പാക്കിയതെന്ന് ചൂണ്ടിക്കാട്ടി. അടിയന്തരാവസ്ഥ ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമിച്ചത് കാലത്ത് നമ്മുടെ എതിരാളികളാണ്. കുടുംബാധിപത്യത്തിന് കീഴിൽ അധികാരം തുടരണമെന്ന് ആഗ്രഹിച്ചവർ ഭരണഘടനയെ കണ്ണിലെ കരടായാണ് കാണുന്നതെന്നും മോദി കുറ്റപ്പെടുത്തി.