തമിഴ്നാട്: തത്തയെക്കൊണ്ട് കൈ നോക്കിച്ച് എൻഡിഎ സ്ഥാനാർത്ഥി വിജയിക്കുമെന്ന് പ്രവചിച്ച കൈനോട്ടകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. അനധികൃതമായി പക്ഷിയെ പക്കൽ സൂക്ഷിച്ചതിന് കൈനോട്ടക്കാരൻ സെൽവരാജിനെ ചൊവ്വാഴ്ച്ച തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ കൂടല്ലൂർ ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി തങ്കാർ ബച്ചൻ്റെ വിജയമാണ് തത്ത പ്രവചിചത്. വനം വകുപ്പ് ഉദ്യോഗസ്ഥൻ ജെ രമേശിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് സെൽവരാജിനെ പിടികൂടിയത്.
1972ലെ വന്യജീവി നിയമപ്രകാരം തത്തകളെ 'ഷെഡ്യൂൾ II സ്പീഷീസ്' ആയി തരംതിരിക്കുന്നുണ്ട്. അത്തരം തത്തകളെ സൂക്ഷിക്കുന്നത് നിയമപ്രകാരം കുറ്റകരമാണ്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നിയമം ലംഘിച്ചതിന് സെൽവരാജിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കൂടാതെ പതിനായിരം രൂപ പിഴയും സെൽവരാജിന് വിധിച്ചിട്ടുണ്ട്.
എന്നാൽ സംഭവത്തെ അനാവശ്യ വിവാദമാകുന്നത് തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചുള്ള ഡിഎംകെയുടെ ആശങ്കയാണെന്നായിരുന്നു പിഎംകെ നേതാവ് അൻപുമണി രാമദോസിൻ്റെ വിമർശനം. ഇത്തരം വിഡ്ഢിത്തമായ നടപടി പരാജയഭീതി വെളിവാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.