ലഖ്നൗ: ഉത്തരപ്രദേശിലെ ജയിലിൽ നിന്ന് കൊലക്കേസ് പ്രതിയുടെ ലൈവ് വീഡിയോ. ബരേലി സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന ആസിഫ് ഖാൻ എന്ന പ്രതിയാണ് സമൂഹ മാധ്യമത്തിലൂടെ ലൈവായി വീഡിയോ സ്ട്രീം ചെയ്തത്.
കഴിഞ്ഞ ദിവസങ്ങളിലാണ് ആസിഫ് ഖാന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. 'ഞാൻ സ്വർഗത്തിലാണ്, ജീവിതം ആസ്വദിക്കുകയാണ്' എന്ന് പറയുന്ന രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് വൈറലായത്. സുഹൃത്തുക്കൾക്കായി ചെയ്ത വീഡിയോയിൽ താൻ ഉടൻ തന്നെ ജയിലിൽ നിന്ന് പുറത്തിറങ്ങുമെന്നും ഇയാൾ പറയുന്നുണ്ട്.
വീഡിയോ വൈറലായതോടെ ബരേലി എസ്പി രാഹുല്‍ ഭാട്ടി അന്വേഷണം ആരംഭിച്ചു. എന്നാൽ ഇയാൾ ജയിലിൽ നിന്ന് ലൈവ്‌ബ് സ്ട്രീം ചെയ്യുന്നതിന് ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ബരേലി സെന്‍ട്രല്‍ ജയിലിലെ ഡെപ്യൂട്ടി ജയിലറെ ലഖ്‌നൗവിലെ ജയില്‍ ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി. മൂന്ന് ജയില്‍ വാര്‍ഡന്മാരെ സസ്‌പെന്‍ഡ് ചെയ്തു.
ഷാജഹാൻപൂരിലെ സദർ ബസാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ 2019 ഡിസംബർ രണ്ടിന് പിഡബ്ല്യുഡി കരാറുകാരൻ രാകേഷ് യാദവിനെ (34) പട്ടാപ്പകൽ വെടിവച്ചു കൊലപ്പെടുത്തിയതിനെ തുടർന്നാണ് അസ്സി ഖാനെ ജയിലിലടച്ചിരുന്നത്. സംഭവത്തിൽ ഇയാളുടെ കൂട്ടാളിയായ രാഹുൽ ചൗധരിയും ബരേലി സെന്‍ട്രല്‍ ജയിലില്‍ ശിക്ഷയിൽ കഴിയുകയാണ്.
ഇരുവരെയും ആദ്യം ഷാജഹാന്‍പുരിലെ ജില്ലാ ജയിലിലാണ് തടവില്‍ പാര്‍പ്പിച്ചിരുന്നത്. എന്നാൽ ഇവർക്ക് ജയിലിൽ പ്രത്യേക പരിഗണന ലഭിക്കുന്നുവെന്ന പരാതിയെ തുടർന്നാണ് ബരേലി സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ മരിച്ച യാദവിൻ്റെ സഹോദരൻ വ്യാഴാഴ്ച ജില്ലാ മജിസ്‌ട്രേറ്റിന് പരാതി നൽകിയിട്ടുണ്ട്.