കൊല്‍ക്കത്ത: കഴിഞ്ഞ രാത്രിയിൽ മുഖ്യമന്ത്രി മമതാ ബാനർജിക്കുണ്ടായ അപകടത്തെ ചോദ്യം ചെയ്ത് പശ്ചിമ ബംഗാൾ ബിജെപി നേതൃത്വം. മുഖ്യമന്ത്രിയുടെ സുരക്ഷയിൽ കൂടുതൽ ശ്രദ്ധ വേണമെന്നും എന്തെങ്കിലും വീഴ്ചയുണ്ടെങ്കിൽ അവരെ ഔദ്യോഗിക വസതിയിലേക്ക് മാറ്റണമെന്നും ബിജെപി ആവശ്യപ്പെട്ടു. കലിഘട്ടിലെ തന്റെ വീട്ടിൽ വീണതിനെ തുടർന്ന് വ്യാഴാഴ്ചയാണ് മമതാ ബാനർജിക്ക് ഗുരുതര പരിക്കേറ്റത്.
'മമതാ ബാനർജി നമ്മുടെ മുഖ്യമന്ത്രിയാണ്. അവർ എത്രയും പെട്ടന്ന് സുഖം പ്രാപിക്കേണ്ടത് നമ്മുടെ ആവശ്യമാണ്. ഇന്നലെ പുറത്തുവന്ന റിപ്പോർട്ട് മമതാ ബാനർജി ആരോ പുറകിൽ നിന്ന് തള്ളിയെന്നാണ്. എന്നാൽ ഇന്നത്തെ റിപ്പോർട്ടിൽ പുറകിൽ നിന്ന് ആരോ തള്ളിയത് പോലെ തോന്നിയെന്നാണ്. മുഖ്യമന്ത്രിയുടെ സുരക്ഷയിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ, ആഭ്യന്തരമന്ത്രാലയം കൂടുതൽ ശ്രദ്ധ പുലർത്തണം. ആവശ്യമെങ്കിൽ മമതാ ബാനർജിയെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാറ്റണം'; ബിജെപി ആവശ്യപ്പെട്ടു.
അപകടം സംഭവിച്ച ഉടൻ എസ്എസ്കെഎം ആശുപത്രിയിൽ പ്രവേശിപ്പിച്ച മമതയുടെ ചിത്രം തൃണമൂൽ കോൺഗ്രസ് പുറത്തുവിട്ടിരുന്നു. നെറ്റിയിൽ മുറിവേറ്റ് രക്തം മുഖത്താകെ പടർന്ന നിലയിലുള്ള ചിത്രമാണ് തൃണമൂൽ കോൺഗ്രസ് പുറത്തുവിട്ടത്. സംഭവത്തിൽ ഇതുവരെ പൊലീസിൽ പരാതി ലഭിക്കുകയോ കേസെടുക്കുകയോ ഉണ്ടായിട്ടില്ല.
മമതാ ബാനർജിക്ക് പുറകിൽ നിന്ന് തള്ളിയതുപോലെ അനുഭവപ്പെടുകയും വീഴുകയുമായിരുന്നുവെന്നാണ് എസ്എസ്കെഎം ആശുപത്രി ഡിറക്ടർ സംഭവത്തിൽ വിശദീകരിച്ചത്. നേരത്തേ തന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടുവെന്നും താന്‍ യഥാർത്ഥത്തിൽ പറയാൻ ശ്രമിച്ചത് ഇതാണെന്നും അദ്ദേഹം പറഞ്ഞു. മമതയുടെ നെറ്റിയിൽ മൂന്നും മൂക്കിൽ ഒരു സ്റ്റിച്ചുമുണ്ട്. നിലവിൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത മുഖ്യമന്ത്രിയെ വീട്ടിലേക്ക് കൊണ്ടുപോയി. മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.