അസം: കോൺഗ്രസിനെതിരെ രൂക്ഷമായ വിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. 'ഒരു കുടുംബത്തിൻ്റെ ഊണുമുറിയിലാണ് പഴയ പാർട്ടിയുടെ അജണ്ട നിശ്ചയിക്കുന്ന'തെന്നായിരുന്നു വിമർശനം. ബാർപേട്ട ജില്ലയിലെ ചക്ചകയിൽ പാർട്ടി ഓഫീസ് ഉദ്ഘാടന ചടങ്ങിനിടയിൽ സംസാരിക്കവെയായിരുന്നു കോൺഗ്രസിനെതിരെ ഇദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചത്.
'ബിജെപി ഒരു ജനാധിപത്യ പാർട്ടിയാണ്, അത് അതിൻ്റെ പ്രവർത്തകർ രൂപീകരിച്ചതാണ്, എന്നാൽ നിങ്ങൾ കോൺഗ്രസിനെയോ മറ്റ് പാർട്ടികളെയോ നോക്കുകയാണെങ്കിൽ, അത് പ്രവർത്തകർ രൂപീകരിച്ചതല്ല, മറിച്ച് അവരുടെ നേതാക്കളെയും കുടുംബങ്ങളെയും കേന്ദ്രീകരിച്ചാണ്. കുടുംബത്തിൻ്റെ ഊണുമുറിയിൽ തീരുമാനങ്ങൾ എടുക്കുകയും പ്രവർത്തകർ അത് പിന്തുടരുകയും മാത്രമാണ് ചെയ്യുന്നത്. പാർട്ടിയുടെ അജണ്ടയും പ്രത്യയശാസ്ത്രവും കുടുംബത്തിൻ്റെ ആവശ്യത്തിനനുസരിച്ച് മാറ്റുന്നു' ബിശ്വ ശർമ്മ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തിൽ എല്ലാവരുമായും ഒരുമിച്ചാണ് ഭക്ഷണം കഴിക്കുന്നതെന്നും കോൺഗ്രസിൽ സോണിയ ഗാന്ധിയുടെയോ രാഹുൽ ഗാന്ധിയുടെ അരികിൽ ഇരിക്കുന്നത് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. ഒരു ദേശീയ പാർട്ടിയെന്ന നിലയിൽ കോൺഗ്രസിൻ്റെ മേൽക്കോയ്മ ഈ തെരഞ്ഞെടുപ്പോടെ മങ്ങി പോകുമെന്നും പാർട്ടി വെറും സംസ്ഥാന ഘടകങ്ങളായി ഛിന്നഭിന്നമാകുമെന്നും ശർമ്മ കൂട്ടിച്ചേർത്തു. നേരത്തെ കോൺഗ്രസുകാരനായിരുന്ന ബിശ്വ ശർമ്മ ബിജെപിയിൽ ചേരുകയും അസം മുഖ്യമന്ത്രിയായി മാറുകയുമായിരുന്നു.