ഹരിയാന: കർഷക പൊലീസ് ഏറ്റുമുട്ടലിൽ ഹരിയാനയിൽ കഴിഞ്ഞാഴ്ച കൊല്ലപ്പെട്ട കർഷകനായ ശുഭ് കരൺ സിങ് പ്രതിഷേധത്തിനിടയിൽ മരിച്ചത് മെറ്റൽ പില്ലറ്റുകൾ തറച്ചെന്ന് റിപ്പോർട്ട്. 21 കാരനായ ശുഭ് കരൺ സിംഗിന്റെ തലയോട്ടിയോട് ചേർന്നുള്ള കഴുത്തിൻ്റെ ഭാഗത്ത് നിരവധി മെറ്റൽ പില്ലറ്റുകൾ സി ടി സ്കാനിൽ കണ്ടെത്തിയതായാണ് റിപ്പോർട്ട്. പോസ്റ്റ്മോർട്ടത്തിന് മുൻപ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയതെന്ന് ഡോക്ടർ അറിയിച്ചു.
യുവാവിന്റെ ശരീരത്തിൽ മറ്റു മുറിവുകൾ ഒന്നും ഇല്ല. തലയുടെ പിൻഭാഗത്ത് മെറ്റൽ പെല്ലറ്റുകൾ തുളച്ചു കയറിയ മുറിവുകൾ കണ്ടെത്തിയതായി പട്യാല ആശുപത്രിയിലെ അധികൃതർ പറയുന്നു. പൊലീസുമായുള്ള സംഘർഷത്തിൽ പരിക്കേറ്റ നിരവധി കർഷകരുടെ ശരീരത്തിൻ്റെ മേൽഭാഗത്ത് സമാനമായ മെറ്റൽ പെല്ലറ്റുകൾ കണ്ടെടുത്തതായി റിപ്പോർട്ടുണ്ട്. കണ്ടെടുത്ത പെല്ലറ്റുകൾ പൊലീസിന് കൈമാറിയതായും റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും മറ്റു കാര്യങ്ങൾ ഇപ്പോൾ വെളുപ്പെടുത്തുന്നില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. വെടിയുതിർത്ത തോക്കിൻ്റെ സ്വഭാവം അറിയാൻ പെല്ലറ്റുകൾ ബാലിസ്റ്റിക് വിദഗ്ധർക്ക് അയച്ചേക്കുമെന്നും വിവരങ്ങൾ ഉണ്ട്.
എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് തനിക്ക് ലഭിച്ചിട്ടില്ലെന്ന് കേസിൻ്റെ അന്വേഷണ ഉദ്യോഗസ്ഥനായ പഞ്ചാബ് പോലീസ് സബ് ഇൻസ്പെക്ടർ യശ്പാൽ ശർമ്മ പറഞ്ഞു. മരണപ്പെട്ട യുവാവിന്റെ കുടുംബം ആദ്യം പോസ്റ്റ്‌മോർട്ടം നടത്താൻ അധികാരികളെ അനുവദിച്ചിരുന്നില്ല. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. എല്ലാ വിളകൾക്കും കേന്ദ്രസർക്കാർ എംഎസ്പി നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് കർഷകർ രണ്ടാഴ്ചയിലധികമായി പഞ്ചാബ്-ഹരിയാന അതിർത്തികളിൽ ക്യാമ്പ് ചെയ്യുകയാണ്.