ഹൈദരാബാദ് : ടെലിവിഷൻ അവതാരകനെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. യുവസംരംഭകയായ തൃഷയാണ് അറസ്റ്റിലായത്. തെലുങ്ക് ടിവി അവതാകരനായ പ്രണവിനെയാണ് തട്ടിക്കൊണ്ടുപോയി യുവതി വിവാഹത്തിന് നിര്‍ബന്ധിപ്പിച്ചത്. ഫെബ്രുവരി 11 ഗുണ്ടകളുടെ സഹായത്തോടെ ഉപ്പല്‍ എന്ന സ്ഥലത്ത് വച്ചാണ് യുവാവിനെ തട്ടികൊണ്ടുപോയത്. ആക്രമികളുടെ കൈയില്‍ നിന്ന് രക്ഷപ്പെട്ട യുവാവ് ഉപ്പല്‍ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
യുവാവിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചതിനാലാണ് തട്ടിക്കൊണ്ടുപോയതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. രണ്ടുവർഷം മുമ്പ് ഒരു മാട്രിമോണിയൽ സൈറ്റിൽ പ്രണവിന്റെ ഫോട്ടോ യുവതി കണ്ടിരുന്നു. ആരോ വ്യാജ ഐഡി ഉണ്ടാക്കിയതാണെന്ന് മനസിലാക്കിയ യുവതി ഇക്കാര്യം പ്രണവിനെ അറിയിച്ചു. തുടർന്ന് വ്യാജ ഐഡി ഉണ്ടാക്കിയതിന് പ്രണവ് പൊലീസിൽ പരാതി നൽകി. ഇതിന് പിന്നാലെ പ്രണവിനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ച യുവതി ഇയാളെ ശല്യപ്പെടുത്തുന്നത് പതിവാക്കി.
അവതാരകന്‍ ഒടുവില്‍ യുവതിയുടെ നമ്പര്‍ ബ്ലോക്ക് ചെയ്തതായി പൊലീസ് പറയുന്നു. എന്നാല്‍ അവതാരകനെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ച യുവതി അദ്ദേഹത്തെ തട്ടിക്കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു. അതിനായി പ്രണിവിനെ നിരീക്ഷിക്കുന്നതിനായി ഇയാളുടെ കാറില്‍ ജിപിഎസും ഘടിപ്പിച്ചു. ഫെബ്രുവരി 10ന് ജോലി കഴിഞ്ഞ മടങ്ങിയ പ്രണവിനെ തൃഷയും ഗുണ്ടകളും ചേർന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നു. തൃഷയെ അറസ്റ്റ് ചെയ്ത പൊലീസ് ഒളിവിലള്ള മറ്റ് നാല് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.