തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ യാത്രച്ചെലവ് കണ്ട് കണ്ണുതള്ളി ഇരിക്കുകയാണ് ധനവകുപ്പ്. ഇതുവരെ 1.18 കോടി രൂപയാണ് ഗവർണറുടെ യാത്രച്ചെലവിനായി ചെലവഴിച്ചിട്ടുള്ളത്. സർക്കാർ രൂക്ഷമായ പ്രതിസന്ധി നേരിടുന്നതിനാൽ ഇതിൽ 34 ലക്ഷം രൂപ കുടിശ്ശികയായിട്ടുണ്ട്. സർക്കാർ ഏജൻസിയായ ഒഡെപെക് വഴിയാണ് ഗവർണറുടെ വിമാന ടിക്കറ്റുകളെടുത്തിരുന്നത്. എന്നാൽ കമ്പനിക്ക് പണം കൊടുക്കാത്തതിനാൽ തുക നൽകണമെന്ന് ആവശ്യപ്പെട്ട് രാജ്ഭവൻ നിരന്തരം കത്തയച്ചു. തുടർന്ന് ആറരലക്ഷം രൂപ സർക്കാർ നൽകികൊണ്ട് രാജ്ഭവൻ്റെ ആവശ്യം അംഗീകരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ യാത്ര ചെലവും കൂടെയുള്ളവരുടെ യാത്ര ചെലവുകളും എപ്പോഴും വാർത്തകൾ ഇടം പിടിക്കാറുണ്ട്. സർക്കാർ പ്രതിസന്ധിയിൽ ഇരിക്കുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും വിദേശയാത്രകൾ നടത്തുന്നത് ഏറെ വിമർശനങ്ങൾ ഉയർത്താറുണ്ട്. എന്നാൽ ഗവർണറും ഇപ്പോൾ ഇതേ വിമർശനങ്ങളാണ് ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഈ യാത്രകളെല്ലാം സ്വകാര്യ ആവശ്യങ്ങൾക്കാണെന്ന ആക്ഷേപവും ഉണ്ട്.
2021 ജൂലായ് 29 മുതൽ 2024 ജനുവരി1 വരെയുള്ള കണക്കുകൾ പ്രകാരം 1095 ദിവസങ്ങളിൽ ആകെ 328 ദിവസം മാത്രമാണ് ഗവർണർ കേരളത്തിൽ ഉണ്ടായിരുന്നത്. ഈ കാലയളവിനിടയുള്ള യാത്ര ചിലവാണ് 1.18 കോടി. ബഡ്ജറ്റ് വിഹിതമനുസരിച്ച് രാജ്ഭവന്റെ ചെലവുകൾ അധികമാണെന്നും ഗവർണർ ധൂർത്തിനെ സർക്കാറിന് കൂട്ട് നൽകാൻ ആവില്ലെന്നും ധനവകുപ്പ് പറഞ്ഞു. സാധാരണയായി 12.5 2 കോടി രൂപയാണ് ഒരു വർഷത്തെ രാജഭവന്റെ ബഡ്ജറ്റ് വീതം. എന്നാൽ ഇതിനു പുറമേ 2.19 കോടി രൂപ അധികമായി ഇതുവരെ അനുവദിച്ചിട്ടുണ്ട്. അതിൽ യാത്രയ്ക്ക് മാത്രമായി 84 ലക്ഷം രൂപ അധികം നൽകി. അതിഥി സൽക്കാരത്തിന് 20 ലക്ഷം വരെയും കൊടുത്തു. പിന്നീട് പണം ആവശ്യപ്പെടുന്നുണ്ടെന്നാണ് ധനവകുപ്പിൻ്റെ ആക്ഷേപം.
മുൻപ് കേരള ഗവർണറായിരുന്ന ജസ്റ്റിസ് പി. സദാശിവന് 31.5 കോടിരൂപയായിരുന്നു അഞ്ചുവർഷത്തെ യാത്രചിലവ്. ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായി നാലുവർഷത്തിനുള്ളിൽ 45 കോടിരൂപ അനുവദിച്ചുകഴിഞ്ഞു. സാമ്പത്തികപ്രതിസന്ധി നേരിടുന്നതിനാൽ മുഴുവൻ തുകയും ഇപ്പോൾ നൽകാനാവില്ലെന്നാണ് ധനവകുപ്പിന്റെ വിശദീകരണം.