ന്യൂഡൽഹി: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനത്തിൽ ഗുജറാത്തിലെ ബറൂച്ച് മണ്ഡലം ആം ആദ്മി പാർട്ടിക്ക് ൽകാനുള്ള കോൺഗ്രസ് തീരുമാനത്തെ പരിഹസിച്ച് ബിജെപി വക്താവ് ജെയ്‌വീര്‍ ഷെർഗിൽ. അന്തരിച്ച അഹമ്മദ് പട്ടേലും രാഹുൽ ഗാന്ധിയും തമ്മിലുണ്ടായിരുന്ന വ്യത്യാസങ്ങളുടെ പശ്ചാത്തലത്തിൽ 'രാജകുമാരന്റെ പ്രതികാരം' എന്ന് വിളിച്ചാണ് ജെയ്‌വീര്‍ ഷെർഗിലിന്റെ വിമർശനം. 'കോൺഗ്രസ് പാർട്ടിക്ക് ജീവൻ നൽകിയ അഹമ്മദ് പട്ടേലിൻ്റെ ദീർഘകാല കോട്ട എഎപിക്ക് കൈമാറുന്നത് "രാജകുമാരൻ്റെ" പ്രതികാരമാണ്,' ഷെർഗിൽ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
കോൺഗ്രസും ആം ആദ്മി പാർട്ടിയും തങ്ങളുടെ സീറ്റ് പങ്കിടൽ പ്രഖ്യാപനം നടത്തിയതിന് പിന്നാലെ ബിജെപി നേതാക്കൾ വലിയ തോതിൽ വിമർശനം ഉന്നയിച്ചിരുന്നു. അഹമ്മദ് പട്ടേലിൻ്റെ പാരമ്പര്യം ഇല്ലാതാക്കാനുള്ള രാഹുൽ ഗാന്ധിയുടെ ശ്രമമാണ് എഎപിക്ക് ബറൂച്ച് വിട്ടുനൽകിയതെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞിരുന്നു. ബറൂച്ചിനെ പിടിച്ചുനിർത്താൻ കഴിയാത്തതിൽ അഹമ്മദ് പട്ടേലിൻ്റെ മകൾ മുംതാസ് പട്ടേൽ ജനങ്ങളോട് ക്ഷമാപണം നടത്തി കൊണ്ട് ഒരു പോസ്റ്റിട്ടിരുന്നു. ഇത് പങ്കുവെച്ചുകൊണ്ടാണ് അമിത് മാളവ്യയുടെ കുറിപ്പ്.
അഹമ്മദ് പട്ടേലിൻ്റെ മകൾ മുംതാസ് പട്ടേൽ ബറൂച്ചിൽ മത്സരിക്കാൻ തയ്യാറെടുക്കുകയായിരുന്നു. തൻ്റെ പിതാവിൻ്റെ പാരമ്പര്യം വ്യർഥമാക്കാൻ അനുവദിക്കില്ലെന്നും മുംതാസ് പറഞ്ഞിരുന്നു. ഡൽഹി, ഗുജറാത്ത്, ഹരിയാന, ഗോവ എന്നിവിടങ്ങളിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസും ഒരുമിച്ച് മത്സരിക്കും. എന്നാൽ ഗുജറാത്തിൽ എഎപിക്ക് ഭാവ്‌നഗർ, ബറൂച്ച് എന്നീ രണ്ട് സീറ്റുകൾ നൽകുന്നതിനാണ് കോൺഗ്രസ് സമ്മതം മൂളിയത്.