ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ-മുസ്‌ലീം ലീഗ് സീറ്റ് ധാരണയായി. സിറ്റിങ് സീറ്റായ രാമനാഥപുരമാണ് ഇത്തവണയും മത്സരിക്കാനായി വിട്ടുനൽകിയിരിക്കുന്നത്. തമിഴ്നാട്ടിൽ ഡിഎംകെ സഖ്യ കക്ഷിയാണ് ലീഗ്. സിറ്റിംഗ് എംപി നവാസ് ഖനി വീണ്ടും സ്ഥാനാർഥി ആയേക്കുമെന്നും സൂചനകളുണ്ട്.
തമിഴ്‌നാട്ടില്‍ ആകെയുള്ള 39 സീറ്റുകളില്‍ ഡിഎംകെ 20 സീറ്റിലും കോണ്‍ഗ്രസ് 9 സീറ്റിലും സിപിഐഎമ്മും സിപിഐയും രണ്ട് സീറ്റുകൾ വീതവും മുസ്ലിംലീഗ്, ഇന്‍ഡ്യ ജനനായകകക്ഷി, കൊങ്കുനാട് മക്കള്‍ ദേശീയ കക്ഷി, മരുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം എന്നിവര്‍ ഒരോ സീറ്റിലുമായിരുന്നു 2019ൽ മത്സരിച്ചത്.
കേരളത്തിൽ കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ മൂന്നാം സീറ്റിൻ്റെ പേരിൽ തർക്കം രൂക്ഷമാകുന്ന സമയത്താണ് തമിഴ്‌നാട്ടിൽ ലീഗ്-ഡിഎംകെ സഖ്യചർച്ച പൂർത്തിയായിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. അതേസമയം മൂന്നാം സീറ്റ് സംബന്ധിച്ച ലീഗിൻ്റെ ആവശ്യത്തിൽ നാളെ നടക്കുന്ന ഉഭയകക്ഷി യോഗത്തിൽ തീരുമാനമാകുമെന്നാണ് സൂചന. മൂന്നാം സീറ്റ് സംബന്ധിച്ച് പാർട്ടി എടുത്ത തീരുമാനം യുഡിഎഫിനെ അറിയിച്ചെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം മാധ്യമങ്ങളെ അറിയിച്ചിരുന്നു.
'നീട്ടിക്കൊണ്ട് പോകാൻ കഴിയില്ല. നാളെ തീരുമാനമാകണം. ശുഭ പ്രതീക്ഷയല്ലേ വേണ്ടത്. മൂന്നാം സീറ്റ് വേണമല്ലോ. സീറ്റ് കിട്ടാത്ത പ്രശ്നമില്ല. കോൺഗ്രസുമായി സൗഹാർദമാണുള്ളത്. മൂന്നാം സീറ്റ് ലഭിക്കു'മെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭ സംബന്ധിച്ച് മാത്രമാണ് ഇപ്പോൾ ചർച്ച. രാജ്യസഭ സീറ്റിൽ ചർച്ചയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.