ന്യൂഡൽഹി: ചണ്ഡിഗഢ് മേയർ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ജയം. ബിജെപിയുടെ മനോജ് സോങ്കർ 12 ന് എതിരെ 16 വോട്ടുകൾക്ക് വിജയിച്ചു. അംഗബലം കൂടുതലുണ്ടായിരുന്ന കോൺഗ്രസ്-എഎപി സഖ്യം മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. എഎപി സ്ഥാനാർത്ഥിയായ കുൽദീപ് കുമാറിന് 12 വോട്ടുകളാണ് ലഭിച്ചത്. ബിജെപിയുടെ ചതിയാണ് മേയർ തിരിഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമെന്നാണ് പ്രതിപക്ഷ ആരോപണം.
35 അംഗ കോർപ്പറേഷനിൽ ബിജെപിക്ക് 14 ഉം എഎപിക്ക് 13 ഉം കോൺഗ്രസിന് ഏഴും ശിരോമണി അകാലിദളിന് ഒന്നും കൗൺസിലർമാരാണ് ഉണ്ടായിരുന്നത്. വിജയം ഉറപ്പിച്ചിരുന്ന കോൺഗ്രസ്-എഎപി സഖ്യത്തെ അവസാന നിമിഷം നിരാശരാക്കിയത് പ്രിസൈഡിങ് ഓഫീസറുടെ നടപടിയാണ്. പ്രിസൈഡിങ് ഓഫീസർ അനിൽ മസീഹ് കോൺഗ്രസിന്റെ എട്ട് വോട്ടുകൾ അസാധുവായി പ്രഖ്യാപിച്ചതാണ് എഎപിയുടെ പരാജയത്തിലേക്ക് നയിച്ചത്. ഇതാണ് ബിജെപിയുടെ ചതിയായി പ്രതിപക്ഷം ആരോപിക്കുന്നത്.
പ്രിസൈഡിങ് ഓഫീസർ വോട്ടെണ്ണുമ്പോൾ ചില അടയാളങ്ങളിട്ട് കൃത്രിമം നടത്തിയെന്ന് ആരോപിച്ച് എഎപി ഒരു വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ജനുവരി 18 ന് നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് പ്രിസൈഡിങ് ഓഫീസറുടെ അനാരോഗ്യ കാരണം പറഞ്ഞ് അനിശ്ചിത കാലത്തേക്ക് നീട്ടിയിരുന്നു. തുടർന്ന് ജനുവരി 30ന് തിരഞ്ഞെടുപ്പ് നടത്തണമെന്ന പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം തിരഞ്ഞെടുപ്പ് നടത്തുകയായിരുന്നു.
അതേസമയം ഫലം പുറത്തുവന്നതിന് പിന്നാലെ എഎപി സ്ഥാനാർത്ഥി കുൽദീപ് കുമാർ മോഹാലസ്യപ്പെട്ട് വീണു. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. കുൽദീപ് കുമാറിനെ ആശ്വാസിപ്പിക്കുന്ന സഹപ്രവത്തകരേയും ദൃശ്യങ്ങളിൽ കാണാം. തിരഞ്ഞെടുപ്പ് ഫലത്തിനെതിരെ എഎപി ഹൈക്കോടതിയെ സമീപിച്ചു. പ്രിസൈഡിങ് ഓഫീസർക്കെതിരെ എഎപി എംപി രാഘവ് ചദ്ദ ക്രിമിനൽ കേസ് നൽകിയിട്ടുണ്ട്. ബുധനാഴ്ച കേസ് അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കുമെന്നാണ് റിപ്പോർട്ടുകൾ.