മുംബൈ: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 200 സീറ്റ് മറികടക്കില്ലെന്ന് ശിവസേന. രണ്ട് മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വിജയിക്കും. പക്ഷേ ബിജെപിയും എൻഡിഎയും 200 സീറ്റ് മറികടക്കില്ലെന്ന് ശിവസേന ഉദ്ദവ് വിഭാഗം നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. പ്രതിപക്ഷ നേതാക്കളെ ഭയപ്പെടുത്താൻ ഏജൻസി ഭീകരവാദം ഉപയോഗിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
'ബിജെപിക്ക് ഇത്തവണ 400 മറികടക്കാനാകില്ല. 200 സീറ്റിൽ കൂടുതൽ പോലും നേടാൻ അവർക്ക് കഴിയില്ല. പ്രധാനമന്ത്രി മോദി രണ്ടിടത്ത് മത്സരിക്കും. അദ്ദേഹം വിജയിക്കും. പക്ഷേ 2024 ലെ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിൻ്റെ പാർട്ടി വിജയിക്കില്ല. പ്രതിപക്ഷ നേതാക്കളെ ഭയപ്പെടുത്താൻ ഏജൻസികളെ ഉപയോഗിക്കുന്നു. ഏജൻസികളെ ഉപയോഗിച്ച് ഹേമന്ത് സോറൻ, ലാലു പ്രസാദ് യാദവ്, ഞങ്ങളുടെ പാർട്ടിയിലെ രവീന്ദ്ര വൈകർ, മുൻ മേയർ കിഷോരി പെഡ്‌നേക്കർ, എൻ്റെ സഹോദരൻ സന്ദീപ് റാവത്ത് എന്നിവരെയെല്ലാം ഭയപ്പെടുത്തുകയാണ്. ഒരു ഏജൻസിയെയും ഞങ്ങൾ ഭയപ്പെടുന്നില്ല,' സഞ്ജയ് റാവത്ത് പറഞ്ഞു.
ഈ വർഷത്തെ പൊതുതെരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി മോദി സ്വേച്ഛാധിപത്യം പ്രഖ്യാപിക്കുമെന്ന മല്ലികാർജുൻ ഖാർഗെയുടെ പരാമർശത്തോടും സജ്ഞയ് റാവത്ത് പ്രതികരിച്ചു. കോൺഗ്രസ് നേതാവിൻ്റെ പരാമർശങ്ങളിൽ തെറ്റൊന്നും കണ്ടെത്തിയിട്ടില്ല. അനുഭവപരിചയമുള്ള നേതാവാണ് ഖാർഗെ. ആലോചിച്ച ശേഷം പറഞ്ഞതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രൈഡന്റ് ഹോട്ടലിൽ വെച്ച് നാളെ മഹാവികാസ് അഘാഡി യോഗം നടക്കും. ശിവസേന, എൻസിപി, യുബിടി, കോൺഗ്രസ് പാർട്ടികൾ യോഗത്തിൽ പങ്കെടുക്കും. മഹാരാഷ്ട്രയിൽ സീറ്റ് വിഭജനത്തിൽ തർക്കമില്ല. സീറ്റ് വിഭജിക്കുന്നതുമായി ബന്ധപ്പെട്ട് സിപിഐയുമായി ചർച്ച നടത്തിയെന്നും സജ്ഞയ് റാവത്ത് വ്യക്തമാക്കി.