ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ബിഹാറിലെ പര്യടനം ഇന്ന് പൂർത്തിയാകും. അരാരിയിൽ നിന്ന് പര്യടനം ആരംഭിക്കും. ആർജെഡി നേതാവ് തേജ്വസി യാദവ് അടക്കം യാത്രയുടെ ഭാഗമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
പൂർണിയയിൽ രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ എന്നിവർ മഹാറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കും. ലോക്സഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള റാലി കൂടിയാണ് പൂർണിയയിൽ നടക്കുന്നത്. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വിമർശിക്കാതെയായിരുന്നു രാഹുൽ ഗാന്ധിയുടെ ഇന്നലത്തെ പ്രസംഗം. ഇന്ത്യ സഖ്യം വിട്ട് എൻഡിഎയ്ക്ക് ഒപ്പം പോയ നിതീഷിനെതിരെ രാഹുൽ ഇന്ന് വിമർശനം ഉയർത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
യാത്ര നാളെ വീണ്ടും പശ്ചിമ ബംഗാളിൽ പ്രവേശിക്കും. ബംഗാളില്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജിയെ ന്യായ് യാത്രയില്‍ പങ്കെടുപ്പിക്കാനുള്ള കോണ്‍ഗ്രസ് ശ്രമം വിജയിച്ചിരുന്നില്ല. ന്യായ് യാത്ര കടന്നുപോയ വടക്കന്‍ ബംഗാളില്‍ മമത സന്ദര്‍ശനത്തിന് എത്തിയിട്ടും യാത്രയുടെ ഭാഗമാവാത്തത് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെ കൂടുതല്‍ ചൊടിപ്പിച്ചിരിക്കുകയാണ്.