ചെന്നൈ: ശമ്പളവര്‍ധന ഉള്‍പ്പടെ വിവിധ ആവശ്യങ്ങളുന്നയിച്ച് തമിഴ്‌നാട്ടില്‍ ട്രാൻസ്പോർട്ട് തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. ഗതാഗതമന്ത്രി എസ് എസ് ശിവശങ്കറുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ പണിമുടക്ക് ആരംഭിച്ചത്. സമരത്തെതുടര്‍ന്ന് പൊങ്കല്‍ വാരാന്ത്യത്തില്‍ തമിഴ്‌നാട്ടിലുടനീളം സര്‍ക്കാര്‍ ബസ് സര്‍വീസുകള്‍ തടസ്സപ്പെട്ടേക്കും.
അണ്ണാ തൊഴില്‍സംഘം, സിഐടിയു, ബിഎംഎസ്, ഐഎന്‍ടിയുസി തുടങ്ങി 16 തൊഴിലാളിസംഘടനകളിലെ ജീവനക്കാരാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. അതേസമയം ഏറ്റവും കൂടുതല്‍ തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന ഡിഎംകെയുടെ പോഷകസംഘടനയായ ലേബര്‍ പ്രോഗ്രസീവ് ഫെഡറേഷന്‍ സമരത്തില്‍ പങ്കെടുക്കുന്നില്ല.
ഗതാഗത മേഖലയിലെ ഒഴിവുകള്‍ നികത്തുക, വിരമിച്ച ജീവനക്കാര്‍ക്ക് സ്‌റ്റൈപ്പന്‍ഡ് അനുവദിക്കുക, പഴയ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുക, പുതിയ വേതന കരാര്‍ ചര്‍ച്ചകള്‍ ആരംഭിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനുവരി ഒന്‍പത് മുതല്‍ സംസ്ഥാനത്തുടനീളം പണിമുടക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു.
പണിമുടക്ക് ഒഴിവാക്കുന്നതിന് വേണ്ടി മന്ത്രി എസ്എസ് ശിവശങ്കര്‍ സംയുക്ത സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. നല്‍കാനുള്ള ഡിഎ നല്‍കുമെന്നും ശമ്പളം പരിഷ്‌കരിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. ശമ്പള വര്‍ധനയും മറ്റാവശ്യങ്ങളും നല്‍കുമെന്ന് സംബന്ധിച്ച തീയതി പ്രഖ്യാപിക്കണമെന്ന് സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതുസംബന്ധിച്ച് കൃത്യമായ ഉറപ്പുനല്‍കാന്‍ മന്ത്രിക്ക് കഴിഞ്ഞിരുന്നില്ല. ധനവകുപ്പുമായുള്ള ചര്‍ച്ചയ്ക്കുശേഷം മാത്രമാണ് ശമ്പള വര്‍ധനയില്‍ തീരുമാനമെടുക്കാനാവുക എന്നാണ് മന്ത്രി അറിയിച്ചത്. തിങ്കളാഴ്ച വീണ്ടും ശിവശങ്കര്‍ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടതോടെയാണ് ചൊവ്വാഴ്ച മുതല്‍ സമരം ആരംഭിച്ചത്.