ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ ശിക്ഷ ഇളവ് ചെയ്ത ഉത്തരവ് റദ്ദാക്കിയ സുപ്രീംകോടതി വിധി വരുമ്പോള്‍ നാല് പേരുകള്‍ പരാമര്‍ശിക്കാതിരിക്കാനാവില്ല. നീതി തേടിയ ഇറങ്ങിയ നാല് സ്ത്രീകള്‍. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മെഹുവ മൊയിത്ര, സിപിഐഎം നേതാവ് സുഭാഷിണി അലി, സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയും ചലച്ചിത്ര നിര്‍മ്മാതാവുമായ രേവതി ലോള്‍, സാമൂഹിക പ്രവര്‍ത്തകയും ഫിലോസഫി മുന്‍ പ്രൊഫസറുമായ രൂപ് രേഖ് വര്‍മ്മ എന്നിവരാണ് ആ നാല് വനിതകള്‍.
കൂട്ടബലാത്സംഗ കേസിലെ 11 പ്രതികളുടെയും ശിക്ഷ ഇളവ് ചെയ്ത ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ ഈ നാല് വനിതകളാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. സാമൂഹികമോ മാനുഷികമോ ആയ നീതിയെ ശക്തിപ്പെടുത്തുന്നതില്‍ വിധി പൂര്‍ണ്ണമായും പരാജയപ്പെട്ടെന്നും പ്രതികള്‍ക്ക് ശിക്ഷാ ഇളവ് ലഭിച്ച് പുറത്തിറങ്ങിയതോടെ ഇരയ്ക്ക് ജീവഭയമുണ്ടെന്നുമായിരുന്നു മെഹുവ പൊതുതാല്‍പ്പര്യ ഹര്‍ജിയിലൂടെ സുപ്രീം കോടതിയുടെ ശ്രദ്ധയില്‍കൊണ്ടുവന്നത്. കേസ് അന്വേഷിച്ചത് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനായതിനാല്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ ഗുജറാത്ത് സര്‍ക്കാരിന് ഇളവ് നല്‍കാന്‍ കഴിയില്ലെന്നും പൊതുതാല്‍പര്യ ഹര്‍ജിയില്‍ ചൂണ്ടികാട്ടിയിരുന്നു.
2022 ആഗസ്റ്റിലാണ് സുഭാഷിണി അലിയും രേവതി ലോളും രൂപ് രേഖാ വര്‍മ്മയും ഹര്‍ജി സമര്‍പ്പിച്ചത്. ഇതിന് പുറമേ മുന്‍ ഐപിഎസ് ഓഫീസര്‍ മീരന്‍ ചദ്ദ ബോര്‍വാങ്കര്‍, മുന്‍ ഐഎഫ്എസ് ഓഫീസര്‍ മധു ബാധുരി, ആക്ടിവിസ്റ്റ് ജഗ്ദീപ് ചോക്കര്‍ എന്നിവരും ദേശീയ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വുമണ്‍ ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ബില്‍ക്കേസ് ബാനുകേസിലെ പ്രതികള്‍ വീണ്ടും ജയിലിലേക്ക് പോകുമ്പോള്‍ നീതി നിഷേധത്തിനെതിരെ മുന്‍നിരയില്‍ നിന്ന് പോരാടിയ ഇവരെ പരാമർശിക്കാതിരിക്കാനാകില്ലല്ലോ.
പ്രതികളെ വിട്ടയക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അവകാശമില്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ശിക്ഷ ഇളവ് നല്‍കിയ ഉത്തരവ് ഇന്ന് സുപ്രീംകോടതി റദ്ദാക്കിയത്. സുപ്രീം കോടതി വിധിയോടെ 11 പ്രതികളും വീണ്ടും ജയിലിലേയ്ക്ക് മടങ്ങും. സാമൂഹ്യാവസ്ഥ എത്ര പിന്നാക്കമായാലും ഏത് വിശ്വാസം പിന്തുടര്‍ന്നാലും സ്ത്രീ ബഹുമാനം അര്‍ഹിക്കുന്നു. ശിക്ഷാവിധിയില്‍ ഇളവ് നല്‍കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അധികാരമില്ലെന്ന് ജസ്റ്റിസുമാരായ ബി വി നാഗരത്ന, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ച് സംശയരഹിതമായി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.