ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകളോടനുബന്ധിച്ച് മുസ്ലീങ്ങൾ പള്ളികളിൽ പതിനൊന്ന് തവണ 'ശ്രീറാം, ജയ് റാം, ജയ് ജയ് റാം' എന്ന് വിളിക്കണമെന്ന് ആർഎസ്എസ് ദേശീയ എക്സിക്യൂട്ടീവ് അംഗം ഇന്ദ്രേഷ് കുമാർ. ഇന്ത്യയിലെ മുസ്ലീങ്ങളിലും മറ്റ് അഹിന്ദുക്കളിലുമുള്ള 99 ശതമാനവും രാജ്യത്തെ സ്നേഹിക്കുന്നവരാണെന്നും നമുക്കെല്ലാവര്‍ക്കും പൊതുവായ പൂര്‍വികര്‍ ആണുള്ളതെന്നും അദ്ദേഹം പറഞ്ഞു. 'അവര്‍ മതമാണ് മാറിയത്, രാജ്യമല്ല', ഇന്ദ്രേഷ് കുമാർ ചൂണ്ടിക്കാട്ടി. 'രാമമന്ദിര്‍, രാഷ്ട്ര മന്ദിര്‍ - എ കോമൺ ഹെറിറ്റേജ്' എന്ന പുസ്തകം പ്രകാശന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്ലാം, ക്രിസ്ത്യൻ, സിഖ് മതം അല്ലെങ്കിൽ മറ്റേതെങ്കിലും മതം അനുഷ്ഠിക്കുന്ന ആളുകളോട് 'സമാധാനം, ഐക്യം, സാഹോദര്യം' എന്നിവയ്ക്കായി അതത് മത ആരാധന സ്ഥലങ്ങളില്‍ പ്രാർത്ഥനകൾ നടത്തി അയോധ്യയിലെ സമർപ്പണ ചടങ്ങിൽ പങ്കെടുക്കണമെന്നും ആർഎസ്എസ് നേതാവ് അഭ്യർത്ഥിച്ചു.
"ജനുവരി 22-ന് രാത്രി 11-2 മണിക്കുള്ളിൽ ഇബാദത്ത് ഗാഹുകളും പ്രാർത്ഥനാ ഹാളുകളും ഗംഭീരമായി അലങ്കരിക്കാനും രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ടിവിയിൽ കാണാനും ഞാൻ ഗുരുദ്വാരകളോടും പള്ളികളോടും എല്ലാ മത ആരാധനാലയങ്ങ ളോടും അഭ്യർത്ഥിക്കുന്നു. സമാധാനത്തിനും ഐക്യത്തിനും വേണ്ടി പ്രാർത്ഥിക്കുക", അദ്ദേഹം പറഞ്ഞു. ജനുവരി 22-ന് ആണ് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്.