ന്യൂഡൽഹി: സ്വവര്‍ഗ വിവാഹ ഹര്‍ജിയിലെ സുപ്രീംകോടതി വിധിയിൽ ഖേദമില്ലെന്ന് ചീഫ് ജസ്റ്റിസ് ഡോ. ഡി വൈ ചന്ദ്രചൂഢ്. വിധിയുടെ അന്തസത്ത വ്യക്തിപരമായി വിലയിരുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബർ 17-നാണ് സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ലെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വിധിച്ചത്.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. വിവാഹത്തിന് നിയമസാധുത തേടി നിരവധി സ്വവർഗ പങ്കാളികൾ നൽകിയ ഹർജികളിലാണ് സുപ്രീംകോടതി പത്തു ദിവസം വാദം കേട്ടതിന് ശേഷം വിധി പറഞ്ഞത്. സ്‌പെഷ്യല്‍ മാരേജ് നിയമത്തിലെ നാലാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നും സ്‌പെഷ്യല്‍ മാരേജ് നിയമം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതല്ലെന്നും ചീഫ് ജസ്റ്റിസ് വിധിയിൽ പറഞ്ഞിരുന്നു.
സ്വവർഗ വിവാഹത്തിന് അവകാശമില്ലെന്നതായിരുന്നു വിധിയിലെ ഏകാഭിപ്രായം. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, സഞ്ജയ് കിഷാൻ കൗൾ, രവീന്ദ്ര ഭട്ട്, ഹിമ കോലി, പി എസ് നരസിംഹ എന്നിവരുൾപ്പെട്ട അഞ്ചംഗ ബെഞ്ചാണ് വിധി പറഞ്ഞത്.