കോഴിക്കോട്: ഗവർണറുടെ പദവി മാത്രം അല്ല, പദവിയിൽ ഇരിക്കുന്ന ആളും പ്രധാനപ്പെട്ടതെന്ന് സിപിഐഎം നേതാവി പി ജയരാജൻ. ജസ്റ്റിസ് സദാശിവം, ആരിഫ് മുഹമ്മദ് ഖാനെ പോലെ കോമാളി വേഷം കെട്ടിയിരുന്നില്ല. ഭരണഘടനാപരമായി അദ്ദേഹത്തിന്റെ സ്ഥാനം എന്താണെന്ന് അദ്ദേഹത്തിന് അറിയാം. വൺ ഡേ സുൽത്താനെ പോലെയാണ് ഗവർണർ പെരുമാറുന്നതെന്നും പി ജയരാജൻ പറഞ്ഞു.
അധപതിച്ച നിലയിലാണ് ആരിഫ് മുഹമ്മദ് ഖാൻ പ്രവർത്തിക്കുന്നത്. അദ്ദേഹം ആർക്ക് വേണ്ടിയാണ് ഈ കോമാളി കളി നടത്തുന്നതെന്നും ജയരാജൻ ചോദിച്ചു. ജി സുധാകരന്റെ വിമർശനം എന്തെന്ന് അറിയില്ലെന്നും നാല് വോട്ടിനേക്കാൾ നിലപാടാണ് പ്രധാനമെന്നും പി ജയരാജൻ പ്രതികരിച്ചു. രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കുന്ന നിലപാടാണ് സിപിഐഎമ്മിന്റേത്. പാർട്ടി പ്രവർത്തകർ വിനീതരായി പെരുമാറണം. തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ പാർട്ടി തിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഗവർണർക്കെതിരെ പ്രതിഷേധം തുടരാൻ തീരുമാനിച്ചിരിക്കുകയാണ് എസ്എഫ്ഐ. ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് തലസ്ഥാനത്ത് മടങ്ങി എത്തുമ്പോൾ എസ്എഫ്ഐ പ്രതിഷേധിക്കാനാണ് സാധ്യത. കരിങ്കൊടി പ്രതിഷേധങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഓരോ തവണയും റൂട്ട് മാറ്റിയാണ് പൊലീസ് ഗവർണറുടെ സുരക്ഷ ഉറപ്പുവരുത്തുന്നത്.