ഡൽഹി: പദ്മശ്രീ പുരസ്കാരം പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ നടപ്പാതയിൽ തിരികെവച്ച് ബജ്റംഗ് പൂനിയ. പുരസ്കാരം തിരികെ നൽകുമെന്ന് പ്രഖ്യാപിച്ച് മിനിറ്റുകൾക്കകമാണ് താരത്തിന്റെ പ്രവർത്തി. ഗുസ്തി ഫെഡറേഷൻ തിരഞ്ഞെടുപ്പിൽ ബ്രിജ്ഭൂഷൺ പാനലിന്റെ വിജയത്തിൽ പ്രതിഷേധിച്ചാണ് ബജ്റംഗ് പൂനിയ പദ്മശ്രീ തിരികെ നൽകുമെന്ന് പ്രഖ്യാപിച്ചത്.
സംഭവത്തെ നാണക്കേട് എന്നാണ് കോൺഗ്രസ് വിശേഷിപ്പിച്ചത്. രാജ്യത്തിന് വിജയങ്ങൾ നേടി നൽകിയ താരം പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പദ്മശ്രീ ഉപേക്ഷിച്ചിരിക്കുന്നു. പ്രധാനമന്ത്രി തനിക്ക് വ്യാജ വാഗ്‌ദാനങ്ങൾ നൽകിയെന്നാണ് ബജ്റംഗ് പൂനിയ പറയുന്നത്. മോദി സർക്കാർ താരങ്ങളെ നശിപ്പിക്കുകയും തകർക്കുകയും ചെയ്യുന്നുവെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.
ഇന്നലെ ബ്രിജ്ഭൂഷൺ പാനലിലെ സഞ്ജയ് സിംഗ് ഗുസ്തി ഫെഡറേഷൻ തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ സാക്ഷി മാലിക് ഗുസ്തി കരിയർ അവസാനിപ്പിച്ചിരുന്നു. വാർത്താ സമ്മേളനത്തിൽ വികാരഭരിതമായാണ് സാക്ഷി മാലിക് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇന്ന് പദ്മശ്രീ തിരികെ നൽകി ബജ്റംഗ് പൂനിയയും ശക്തമായ പ്രതിരോധം അറിയിക്കുകയായിരുന്നു.