ന്യൂഡല്‍ഹി: ആര്‍ക്കൊക്കെ പൗരത്വം ലഭിക്കുമെന്ന് വ്യക്തത വരുത്താമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്. പൗരത്വ ഭേദഗതി നിയമത്തില്‍ ഭരണഘടനാ ബെഞ്ചിന് മുന്നിലെ വാദം പൂര്‍ത്തിയായ ശേഷമാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം. പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പറയാന്‍ മാറ്റി.
അസം വഴി അനധികൃതമായി രാജ്യത്തേക്ക് കടന്നവരെപ്പറ്റി കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കുക സാധ്യമല്ലെന്ന് സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 14,346 വിദേശികളെ മടക്കി അയച്ചു. തെക്കുകിഴക്കന്‍ മേഖലയില്‍ അതിര്‍ത്തി മതില്‍ നിര്‍മ്മാണം മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും. 78 ശതമാനം അതിര്‍ത്തി നിര്‍മ്മാണം പൂര്‍ത്തിയായി. കുടിയേറ്റക്കാരുടെ വിചാരണയ്ക്കായി സ്ഥാപിച്ച 100 ട്രിബ്യൂണലുകള്‍ മൂന്ന് ലക്ഷത്തിലധികം കേസുകള്‍ തീര്‍പ്പാക്കിയെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിനെ അറിയിച്ചു.
പൗരത്വ ഭേദഗതി നിയമം മോദി സർക്കാർ നടപ്പാക്കുമെന്നും ആർക്കും അതിൽ നിന്ന് തടയാൻ സാധിക്കില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കൊല്‍ക്കത്തയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.