ന്യൂഡല്‍ഹി: മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുതിയ മുഖങ്ങളെ അവതരിപ്പിക്കാന്‍ ബിജെപി. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ് ബിജെപി നീക്കമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സ്ഥിരീകരിക്കുന്നു. മൂന്ന് സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രി പദവി സംബന്ധിച്ച് കേന്ദ്ര നേതൃത്വം കൂടിയാലോചനകള്‍ നടത്തിവരികയാണ്.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയില്‍ നാലര മണിക്കൂര്‍ നീണ്ട യോഗമാണ് നടത്തിയത്. നരേന്ദ്രമോദിക്ക് പുറമേ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. അമിത് ഷായും ജെപി നദ്ദയും ബിജെപി സംസ്ഥാന നേതാക്കളുമായി നടത്തിയ യോഗത്തിന് ശേഷമാണ് നരേന്ദ്ര മോദിയുടെ വസതിയില്‍ കൂടിക്കാഴ്ച്ച നടന്നത്.
മൂന്ന് സംസ്ഥാനങ്ങളിലും വൈകാതെ നിരീക്ഷകരെ ചുമതലപ്പെടുത്താനാണ് ബിജെപി നീക്കം. ഇവരുടെ നിരീക്ഷണത്തിലായിരിക്കും മൂന്ന് സംസ്ഥാനങ്ങളിലേയും നിയുക്ത എംഎല്‍എമാരുടെ യോഗം സംഘടിപ്പിക്കുക. മധ്യപ്രദേശില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പദവിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും പ്രഹ്ലാദ് പട്ടേല്‍, ജ്യോതി രാദിത്യസിന്ധ്യ, നരേന്ദ്ര സിംഗ് തോമര്‍, കൈലാഷ് വിജയവര്‍ഗീയ എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്.
വസുന്ധര രാജെ അടക്കമുളളവരുടെ പേരാണ് രാജസ്ഥാനില്‍ നിന്നും ഉയരുന്നത്. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്ര മന്ത്രിമാരായ ഗജേന്ദ്രസിംഗ് ഷെഖാവത്ത, അര്‍ജ്ജുന്‍ റാം മേഘാവാള്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ സി പി ജോഷി എന്നിവരുടെ പേരും ഉയര്‍ന്നു കേള്‍ക്കുന്നു.
മുന്‍ മുഖ്യമന്ത്രി രമണ്‍ സിംഗ് ഉള്‍പ്പെടെയുള്ളവരാണ് ഛത്തീസ്ഗഡില്‍ നിന്നും മുഖ്യമന്ത്രി പദവിയിലേക്ക് ഉയര്‍ന്നു കേള്‍ക്കുന്ന പേരുകള്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ അരുണ്‍ കുമാര്‍ സാവോ, പ്രതിപക്ഷ നേതാവ് ധരംലാല്‍ കൗശിക്, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഒ പി ചൗധരി എന്നിവരുടെ പേരും പരിഗണനയിലുണ്ട്.